Tuesday 6 November 2007

ഷൌക്കത്ത്‌

വൈപ്പിന്‍ കരയുടെ വടക്കേ അറ്റമാണു്‌ മുനമ്പം.ഇവിടന്നു്‌ കടത്തു കടന്നാല്‍ അഴീക്കോട്‌ ചെല്ലാം. മുനമ്പത്തിനും അഴീക്കോടിനുമിടയിലൂടെ, അധികമൊന്നും പാദസരങ്ങള്‍ കിലുക്കാതെ, പെരിയാര്‍ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു.

ഒരു കാലത്ത്‌,(ചേരമാന്‍ പെരുമാളിന്റെ കാലത്തെന്നോ മറ്റോ തറപ്പിച്ചു പറയണമെങ്കില്‍ ചരിത്രം അറിയണമല്ലോ!!) മുസരീസ്സ്‌ എന്ന പേരില്‍ പ്രസിദ്ധിയുള്ള ഒരു തുറമുഖമായിരുന്നു ഇത്‌. കാലക്രമേണ, കടത്തു ബോട്ടിനുപോലും അഴി കുറുകെ മുറിച്ചു കടക്കാന്‍ പറ്റാത്തവിധം, ആഴമില്ലാതെ, തുറമുഖം അടഞ്ഞുപോകുകയാണുണ്ടായത്‌. 300 മീറ്റര്‍ മാത്രം അപ്പുറത്തുള്ള മറുകരയിലെത്താന്‍ വേണ്ടി, ബോട്ട്‌ സഞ്ചരിച്ചിരുന്ന ചാലിനു്‌, 1 കി.മീറ്ററില്‍ അധികം ദൂരം കാണും.

പ്രസ്തുത കടത്തു ബോട്ടിലെ ജീവനക്കാരനായിരുന്നു ഷൌക്കത്ത്‌. ബഹിര്‍മുഖന്‍, സരസന്‍, അദ്ധ്വാനി, പരോപകാരി, നര്‍മ്മബോധമുള്ളവന്‍ എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കാം കഥാനായകനെ. ആളിപ്പോള്‍ ജീവിച്ചിരിപ്പില്ല.

വളരെ ചെറുപ്പത്തിലേ കണ്ടുപരിചയം ഉണ്ടെങ്കിലും അടുത്തു പരിചയപ്പെട്ടതു ഒരു "പൊള്ളിപ്പോയ" സംഭവത്തിലൂടെയാണു്.

എനിക്കന്നു്‌ വള്ളിക്കളസ്സു്‌ പ്രായം. ഒരിക്കല്‍ ബോട്ടുയാത്രക്കിടയില്‍ ഞാനൊരു പണിയൊപ്പിച്ചു. എഞ്ചിനില്‍ നിന്നും ബോട്ടിന്റെ മുകളിലേക്കു പോകുന്ന തടിച്ചുവീര്‍ത്ത ഒരു കുഴലുണ്ട്‌. അതിനു മുകളിലൂടെ വെളുത്തുരുണ്ട ചാക്കുവള്ളി പോലെന്തൊ ഒന്നു്‌ അതിമനോഹരമായി ചുറ്റിപ്പിടിപ്പിച്ചിരിക്കുന്നു. ഇത്രയും മനോഹരമായ ഒരു സംഭവം ആ ബോട്ടിലൊരിടത്തുമില്ല. അതുകൊണ്ടുതന്നെ, യാത്രക്കാര്‍ പിടിച്ചു ചീത്തയാക്കാതിരിക്കാന്‍ വേണ്ടിയായിരിക്കണം, ജനലഴിപോലെ മരക്കഷണങ്ങള്‍ കൊണ്ട്‌ ഈ സംഭവത്തിനുചുറ്റും വളച്ചുകെട്ടിയിരിക്കുന്നു. ജിജ്ഞാസ സഹിക്കാന്‍ പറ്റാതായപ്പോള്‍ ഞാനീ അഴികള്‍ക്കിടയിലൂടെ കൈയിട്ടു വെളുത്ത ചാക്കുവള്ളിച്ചുറ്റിലൊന്നു പിടിച്ചുനോക്കി.

ഹാവൂ....കണ്ണില്‍ക്കൂടെ പൊന്നീച്ച പറന്നു. നരകത്തിലെ തീയ്ക്കു പോലും ഇത്ര ചൂടുണ്ടാകില്ല. ഉള്ളം കൈയിലെ ഒരേക്കര്‍ ‍മാംസം വെന്തുപോയോന്നൊരു സംശയം.

ഇതെന്തു പണ്ടാരമാണു്‌ കുന്തം? ഇത്രേം ചൂടുള്ള സാധനം ബോട്ടിന്റെ പുറത്തെങ്ങാനും വച്ചാപ്പോരെ? അകത്തെടുത്തു വച്ചിരിക്കുന്നു ദുഷ്ടന്മാര്‍. മനസ്സറിഞ്ഞു പ്രാകി.(എഞ്ചിന്റെ എക്സോസ്റ്റ്‌ പൈപ്പും സൈലന്‍സറും ചേര്‍ന്ന സംഭവത്തിലാണ്‌ ഞാന്‍ കൈകടത്തിയതെന്നു്‌ മനസ്സിലാക്കാന്‍ വീണ്ടും ഒരുപാട്‌ വര്‍ഷങ്ങളെടുത്തു.)

പ്രാകിക്കഴിഞ്ഞു്‌ തലപൊക്കി നോക്കിയപ്പോള്‍ കണ്ടതു്‌, ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഷൌക്കത്തിനെയാണു്‌. ഇഷ്ടനെല്ലാം കണ്ടിരിക്കുന്നു.

വെന്തതിന്റെ വേദനയും, അതൊരാള്‍ കണ്ടതിന്റെ ചമ്മലും ഒക്കെക്കൂടെ വല്ലാത്തൊരു അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഷൌക്കത്ത്‌ പതുക്കെ അടുത്തേക്കു വന്ന്‌ കൈ പിടിച്ചു പരിശോധിക്കുന്നു.(വേവ്‌ പാകമായോന്നു നോക്കാനാണോ എന്തോ!!!) എന്നിട്ടൊരു വൈദ്യവും പറഞ്ഞു തന്നു.

"കുറച്ചുനേരം തേനിന്റെ കുപ്പിയില്‍ കൈ മുക്കിപ്പിടിച്ചാല്‍ മതി"

തേന്‍കുപ്പി.....തേങ്ങാക്കൊല...
മനുഷ്യന്‍ അന്തപ്രാണന്‍കത്തിനില്‍ക്കുമ്പോളാണു്‌ ഒടുക്കത്തെ ഒരു തമാശ.

എന്തായാലും ഈ സംഭവത്തിനു ശേഷം ഷൌക്കത്ത്‌ നമ്മുടെ ലോഹ്യക്കാരനായി മാറുന്നു.

ബോട്ടു കാത്തു കടവില്‍ നില്‍ക്കുബോള്‍, ഇടിച്ചു കയറി സംസാരിച്ച്‌ കുടുംബവും, കുലമഹിമയും തുടങ്ങി, തായ്‌വേരുവരെ പറയിപ്പിച്ചെടുക്കും പഹയന്‍. നല്ല ഒന്നാം തരം ദിനേശ്‌ ബീഡിയുടെ മണം എന്താണെന്നറിയാന്‍ ഷൌക്കത്തിന്റെ അടുത്തുനിന്നാല്‍ മതി. വാസനസോപ്പിട്ട്‌ കുളിച്ച്‌, അത്തറില്‍ മുക്കിയ പഞ്ഞി ചെവിയില്‍ തിരുകി വച്ചിട്ടുണ്ടെങ്കിലും, ദിനേശ്‌ ബീഡിയുടെ മണം ഷൌക്കത്തിന്റെ വിയര്‍പ്പിനുണ്ടാകും. ബീഡിയൊരെണ്ണം കടിച്ചുപിടിച്ചിട്ടില്ലാത്ത ഷൌക്കത്തിന്റെ ഒരോര്‍മ്മപോലും എന്റെ മനസ്സിലെങ്ങുമില്ല. ഒന്നാന്തരമൊരു "ചങ്ങലവലിയന്‍" തന്നെ.

കടത്തുകടവിലെ തിരക്കിനിടയില്‍ കുറഞ്ഞത്‌ പത്തുപേരോടെങ്കിലും ഷൌക്കത്ത്‌ അടുത്തിടപഴകുകയും കുശലങ്ങള്‍ ചോദിക്കുകയും ചെയ്യുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നുപോയിട്ടുണ്ട്‌. ഒരു മുഴുവന്‍ ദിവസത്തിനുള്ളില്‍ ചുരുങ്ങിയതു്‌ രണ്ടുപേരോടെങ്കിലും അങ്ങിനെ ഇടിച്ചു കയറി സംസാരിച്ച്‌, കൈയ്യിലെടുക്കാന്‍ പറ്റിയിരുന്നെങ്കിലെന്നു്‌ ആഗ്രഹിച്ചുപോയിട്ടുമുണ്ട്‌.

കാറ്റും മഴയും ഉള്ളസമയത്ത്‌ ചിലപ്പോള്‍ ബോട്ട്‌ ലക്ഷ്യം വിട്ട്‌ നിയന്ത്രണമില്ലാതെ ഒഴുകി നടക്കും. ടര്‍പോളിന്‍ കൊണ്ട്‌ ഇരുവശങ്ങളും മറച്ചിരിക്കുന്നതുകൊണ്ട്‌ ബോട്ടിന്റെ കാറ്റുപിടിച്ചുള്ള നീക്കത്തിനു്‌ വേഗതയും കൂടും. ഈ സമയത്തു്‌ യാത്രക്കാരുടെ മുഖമെല്ലാം തൊലി കളഞ്ഞ വെളുത്തുള്ളിയുടെ നിറമാകും. ചെറുപ്പം മുതല്‍ യാത്ര ചെയ്യുന്നതാണെങ്കിലും ഇത്തരം സന്ദര്‍ഭത്തില്‍ പലപ്പോഴും ഞാനും ചെറുതായി 'നനഞ്ഞുപോയിട്ടുണ്ട്‌ '.

ആ സമയത്ത്‌ ബോട്ടില്‍ ആദ്യം തിരയുന്നത്‌ ഷൌക്കത്തിനെയായിരിക്കും. ഷൌക്കത്ത്‌ അപ്പോള്‍ ടര്‍പോളിന്‍ ചുരുട്ടിക്കെട്ടി മുകളിലാക്കി കാറ്റുപിടുത്തം ഒഴിവാക്കാനുള്ള ശ്രമത്തിലായിരിക്കും. യാത്രക്കാരുടെ ദുരഭിമാനമാണു്‌ കഷ്ടം. ചാകാന്‍ പോണെന്നുപറഞ്ഞാലും ടര്‍പോളിന്‍ ചുരുട്ടിവെക്കാനവര്‍ സമ്മതിക്കില്ല. കാറ്റത്ത്‌ മഴവെള്ളം അടിച്ചുകയറി മേക്കപ്പെല്ലാം ഒലിച്ചുപോയാലൊ? ബോട്ടിന്റെ വെളിയിലുള്ള പടിയില്‍ ചവിട്ടിനിന്നു്‌ ഷൌക്കത്തും അകത്തുനിന്ന്‌ യാത്രക്കാരും ടര്‍പോളിനുവേണ്ടി നടത്തുന്നപിടിവലി ബോട്ട്‌ ഏതെങ്കിലുമൊരു കരയ്ക്കടുക്കുന്നതുവരെ നീളും.

ഇടയില്‍ എപ്പോഴെങ്കിലും ഷൌക്കത്തിന്റെ ഒരു നോട്ടം കിട്ടിയാല്‍ത്തന്നെ പകുതി ശ്വാസം നേരെ വീഴും. അത്യാഹിതം വല്ലതും ഉണ്ടായാല്‍ രക്ഷിക്കാന്‍ ഒരാളെങ്കിലും ഉണ്ടെന്നുള്ള ഒരു ആത്മവിശ്വാസം വളര്‍ന്നു പടര്‍ന്നു്‌ പന്തലിക്കും.

സാധാരണ ദിവസങ്ങളില്‍, മെഴുക്കിട്ട്‌ കുളിച്ച്‌, കൈലി ചുറ്റി ഷര്‍ട്ടുമിട്ട്‌, കോണോടുകോണ്‍ മടക്കിയ കര്‍ച്ചീഫ്‌ ഷര്‍ട്ടിന്റെ കോളറിന്റെ അകത്തു തിരുകി കടത്തുകടവിലും, ബോട്ടിലുമൊക്കെയായി ഷൌക്കത്ത്‌ നിറഞ്ഞു നില്‍ക്കും. നല്ല വേനല്‍ക്കാലത്ത്‌ കര്‍ച്ചീഫ്‌ കഴുത്തില്‍നിന്നെടുത്ത്‌ തലയില്‍ കെട്ടിയിട്ടുണ്ടാകും. മടക്കിക്കുത്തിയിരിക്കുന്ന കൈലിയുടെ ഇറക്കത്തെ ഓവര്‍ടേക്ക്‌ ചെയ്ത്‌ അടിയില്‍ ധരിച്ചിരിക്കുന്ന, ബെഡ്ഡ്‌ ഷീറ്റ്‌ വെട്ടിത്തുന്നിയതുപോലത്തെ ട്രൌസര്‍ (പരിഷ്ക്കാരികള്‍ ഇപ്പോളതിനെ ബര്‍മുട എന്നാണത്രെ വിളിക്കുന്നത്‌.) വെളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ഈ ട്രൌസറിന്റെ കീശയാണു്‌ ദിനേശ്‌ ബീഡിയുടെ ആവനാഴി.

കടത്തുബോട്ടിലെ ജോലിക്കിടയില്‍ അല്പസ്വല്പം ചില്ലറ തടയുന്ന ഒരു 'സേവനം' കൂടെ ചെയ്യാറുണ്ട്‌ കഥാനായകന്‍. അതൊരു മുങ്ങല്‍വിദഗ്ധന്റെ പണിയാണു്‌. നേവിയിലേയും മറ്റും മുങ്ങല്‍ വിദഗ്ധന്മാര്‍ക്കുള്ള സ്വൂട്ടും, കോട്ടും, കുപ്പായവും, തലേക്കെട്ടും, പിന്നെപുറത്ത്‌ ഒന്നരദിവസത്തേക്കുള്ള പ്രാണവായു നിറച്ച സിലിണ്ടറും മറ്റും കെട്ടിപ്പേറിയൊന്നുമല്ല ഷൌക്കത്ത്‌ മുങ്ങുന്നത്‌.

ഉടുത്തിരിക്കുന്ന മുണ്ടും, ഷര്‍ട്ടും, കഴുത്തിലെ കര്‍ച്ചീഫും അഴിച്ച്‌ ബോട്ടിന്റെ മേല്‍ക്കൂരയിലേക്കിടും. ബര്‍മുഡയുടെ വള്ളി ഒന്നുകൂടെ മുറുക്കും. വെള്ളത്തിലേക്ക്‌ ചാടുന്നതിനുമുന്‍പു്‌ ഏതൊരു മനുഷ്യനും ചെയ്യുന്നതുപോലെ കുറച്ചധികം പ്രാണവായു അകത്തേക്ക്‌ വലിച്ച്‌ കയറ്റും. ഒരു ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം. ഷൌക്കത്തിന്റെ കാര്യത്തില്‍ ഈ ആഞ്ഞുവലി, കടിച്ചുപിടിച്ചിരിക്കുന്ന ദിനേശ്‌ ബീഡിയിലായിരിക്കും. പല്ലിനിടയില്‍ കടിച്ചുപിടിക്കാന്‍പോലും നീളമില്ലാത്ത ആ ബീഡിയെ അവസാനമായി ഒന്നുകൂടെ നിര്‍നിമേഷനായി നോക്കിയശേഷം വെള്ളത്തിലേക്ക്‌ എറിയുന്നതും, ഷൌക്കത്ത്‌ വെള്ളത്തില്‍ പതിക്കുന്നതും ഒരുമിച്ചായിരിക്കും.

ഷൌക്കത്ത്‌ മുങ്ങല്‍ വിദഗ്ധനാകുന്നത്‌ എന്തിനാണെന്നു പറഞ്ഞില്ലല്ലോ?

യാത്രക്കാരില്‍ പലരും, ഒരു കരയില്‍ സൈക്കിളൊ, സ്കൂട്ടറൊ വച്ചിട്ട്‌ മറുകരയിലേക്ക്‌ കടക്കുന്നവരായിരിക്കും. ബോട്ടിലേക്ക്‌ കയറാനുള്ള കരയിലെ പടവും, ബോട്ടിന്റെ വശങ്ങളിലുള്ള പടിയും തമ്മിലുള്ള ഉയരവ്യത്യാസം, വേലിയേറ്റത്തിനും, വേലിയിറക്കത്തിനും അനുസരിച്ച്‌ കൂടിയും കുറഞ്ഞും ഇരിക്കും. ഒരു കാല്‍ കരയിലെ പടവിലും, മറ്റെക്കാല്‍ ബോട്ടിന്റെ പുറത്തെ പടിയിലും വെച്ച്‌, ശരീരത്തിന്റെ മധ്യഭാഗം 17 ഡിഗ്രി പുറകോട്ട്‌ വളച്ച്‌, തല മുന്‍പോട്ട്‌ കുനിച്ച്‌, ബോട്ടിന്റെ മുകള്‍ഭാഗത്ത്‌ ഇടിക്കാതെ, ആദ്യത്തെക്കാല്‍ ബോട്ടിന്റെ ഉള്ളിലേക്ക്‌ വലിക്കണം. എന്നിട്ട്‌ ബോട്ടിനകത്ത്‌ ഇതിനകം കയറിപ്പറ്റിയ സഹയാത്രികരുടെ മേലൊന്നും ചവുട്ടാതെ, ഈ കാലിനെ നിലം തൊടുവിക്കണം.

യോഗാചാര്യ ഗോവിന്ദന്‍ നായരുടെ ഏറ്റവും കഠിനമായ ചില ആസനങ്ങളേക്കാള്‍ ദുഷ്ക്കരമായ ഈ 'കടത്താസന'ത്തിനിടയില്‍ പല യാത്രക്കാരും വിലപിടിച്ച സ്ഥാവരജംഗമവസ്തുക്കള്‍ വെള്ളത്തില്‍ നഷ്ടപ്പെടുത്തിയിരിക്കും. സൈക്കിളിന്റെയോ, സ്കൂട്ടറിന്റെയോ താക്കോലായിരിക്കും ഇക്കൂട്ടത്തിലധികവും.

ഈ സമയത്താണു്‌ സാക്ഷാല്‍ ഷൌക്കത്ത്‌ ഭഗവാന്‍ മുങ്ങല്‍ വിദഗ്ധന്റെ വേഷത്തില്‍ രക്ഷകനായെത്തുന്നത്‌. ഇതൊരു നിത്യസംഭവമായതുകാരണം, സാധനങ്ങള്‍ എന്തെങ്കിലും വെള്ളത്തില്‍ വീണത്‌ ഉടമസ്ഥന്‍ അറിഞ്ഞില്ലെങ്കിലും ആ രംഗം ഷൌക്കത്തിന്റെ ദിവ്യദൃഷ്ടിയില്‍ പതിഞ്ഞിരിക്കും. പിന്നീടത്‌ മുങ്ങിത്തപ്പിയെടുക്കേണ്ടതുകൊണ്ട്‌ അവശ്യവിവരങ്ങള്‍
നേരത്തേകാലത്തേ അറിഞ്ഞിരിക്കുന്നത്‌ നല്ലതല്ലെ ?!!

തൊണ്ടി സാധനം വീണസ്ഥലം, സമയം, വീഴ്ത്തിയവന്റെ പോക്കറ്റിന്റെ കനം, തുടങ്ങിയ ഡാറ്റാബേസ്‌ ഷൌക്കത്തിനു്‌ ഗുണം ചെയ്യും. ജോലിഭാരം കുറയ്ക്കാം. തൊണ്ടിസാധനം കിട്ടാനുള്ള സാധ്യതയുണ്ടോ ഇല്ലയോ, മുങ്ങിത്തപ്പണോ വേണ്ടയോ, കാര്യം നടന്നാല്‍ ഷൌക്കത്തിനെന്തെങ്കിലും മെച്ചം ഉണ്ടൊ ഇല്ലയൊ എന്നൊക്കെ കാലെക്കൂട്ടി തീരുമാനിക്കാം.

സാധനം നഷ്ടപ്പെട്ടവന്റെ പോക്കറ്റിന്റെ കനവും, മനസ്സിന്റെ കനക്കുറവും, തൊണ്ടിസാധനത്തിന്റെ മൂല്യവും ഒക്കെ അനുസരിച്ച്‌ തെറ്റില്ലാത്ത ഒരു തുക ഷൌക്കത്തിന്റെ പോക്കറ്റിലുമെത്തണം. സാധാരണഗതിയില്‍ 25ഉം 50ഉം രൂപാവരെയൊക്കെ കിട്ടാറുണ്ട്‌. അതില്‍ക്കുറഞ്ഞൊരു രൊക്കത്തിനു്‌ ഈ അഴുക്കുവെള്ളത്തില്‍ ചാടേണ്ട കാര്യമില്ലല്ലോ.

അപ്പോളൊരിക്കലാണു്‌ മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീയുടെ കൈയ്യില്‍നിന്നെന്തൊ വെള്ളത്തില്‍ നഷ്ടപ്പെട്ടത്‌. ഇപ്രാവശ്യം ഒരു ചെറിയ കുഴപ്പമുണ്ടായി. തൊണ്ടിസാധനം വെള്ളത്തില്‍ വീഴുന്ന ദൃശ്യം ഷൌക്കത്തിന്റെ ദിവ്യദൃഷ്ടിയുടെ ഫ്രെയിമില്‍ 10 മെഗാ പിക്സെല്‍ ക്ളാരിറ്റിയില്‍ പതിഞ്ഞില്ല. കക്ഷി ദിനേശ്‌ ബീഡിയുടെ സ്റ്റോക്ക്‌ പുതുക്കാന്‍ വേണ്ടി തൊട്ടടുത്തുള്ള പെട്ടിക്കടയിലേക്കു്‌ പോയ സമയത്താണ്‌ സംഭവം നടന്നത്‌.

ബര്‍മുഡയുഡെ കീശയില്‍ ദിനേശ്‌ ബീഡിയുടെ സ്റ്റോക്ക്‌ പുതുക്കി തിരിച്ചു വന്ന ഷൌക്കത്തിനെക്കാത്ത്‌ ഒരു പുരുഷാരം തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ 48 വയസ്സുപ്രായം തോന്നിക്കുന്നൊരു സ്ത്രീയും. ഒറ്റ നോട്ടത്തില്‍ത്തന്നെ ഷൌക്കത്തിനു കാര്യം മനസ്സിലായി. ഞാനിതെത്ര കണ്ടതാ എന്നൊരു ഭാവം മുഖത്തു വന്നതു മറച്ചു പിടിച്ചുകൊണ്ട്‌, നഷ്ടപ്പെട്ട സാധനത്തെക്കുറിച്ചു ഒരു ചെറിയ "പൂച്ച്‌ താച്ച്‌ " നടത്തുന്നു നായകന്‍.

സ്ത്രീയുടെ വേഷഭൂഷാദികല്‍ കണ്ടിട്ട്‌ കുറച്ചു്‌ "ജോര്‍ജൂട്ടി" ഉള്ളിടത്തെയാണെന്നു്‌ ഏതാണ്ട്‌ ഉറപ്പിച്ചു.ഇനി തൊണ്ടി മുതലിന്റെ വില നിര്‍ണ്ണയം കൂടെ കഴിഞ്ഞാല്‍, അണ്ടര്‍വാട്ടര്‍ ഓപ്പറേഷന്‍സിലേക്കു്‌ കടക്കാം. ഒന്നുരണ്ട്‌ മിനിട്ടു്‌ കഴിഞ്ഞു. "വില നിര്‍ണ്ണയം" കഴിഞ്ഞെന്നു്‌ ഏതാണ്ട്‌ ഉറപ്പിക്കാം. ഷൌക്കത്തിന്റെ മുഖഭാവം ആകെ മാറിയിരിക്കുന്നു.

കൂടി നിന്നിരുന്നവരുടെ കലപില ശബ്ദത്തെയും പിറുപിറുക്കലിനേയും നിശബ്ദമാക്കിക്കൊണ്ട്‌, ബോട്ടിന്റെ കെട്ടഴിക്കുന്നതിനിടയില്‍,
ഷൌക്കത്തിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു.

" .... ഇക്കാലത്ത്‌ ഒക്കത്തിരിക്കണ കൊച്ചുങ്ങളു്‌ വെള്ളത്തീപ്പോയിട്ട്‌
തള്ളാരു്‌ മൈന്‍ഡു്‌ ചെയ്യുന്നില്ല. .... പിന്നല്ലേ ഒരു കിലോ മുന്തിരി.... "

17 comments:

  1. Fantastic..
    I really like your work.
    Keep it up
    Cheers
    Joshy

    ReplyDelete
  2. its in real manoj style,i like this style.
    "paana paathrathil inyumunddavumallo vaikathe ozhich tharumenh karuthunhu(karuthanalle kazhiyoo pana pathram ISHTANtel alle...hahahaha)"
    ningade basha koresshe nammalum padichu thudangi nh vecholooo..

    ReplyDelete
  3. Nee puliyanu ketto
    Keep writing ..I liked your style of writing

    ReplyDelete
  4. the way of presentin was excellent!!!!!!!!!!!!!
    expecting more stories from u!!!!!!!!!
    keep goin!

    ReplyDelete
  5. lavan puliyalla.....puppuliyanu ....

    ReplyDelete
  6. പുലിയാണെന്നും, പുപ്പുലിയാണെന്നുമൊക്കെ പറഞ്ഞവര്‍ക്കും,
    "At least" you are good in writing, എന്നു്‌ പറഞ്ഞ സുഹ്രുത്തിനും, പ്രോത്സാഹിപ്പിച്ച മറ്റെല്ലാവര്‍ക്കും നന്ദി.

    -നിരക്ഷരന്‍
    (അന്നും ഇന്നും എപ്പോഴും)

    ReplyDelete
  7. Good language,expression, and presentation.I like the style.
    preeja mohan.

    ReplyDelete
  8. hi manoj,

    shoukkath vayichu
    ugran

    is he still alive?
    ur way of presentation is very nice

    why don't u send a copy to him?
    he will be wondering!!!!!!!!!!!

    expecting more life experiences as stories from you
    keep going
    genius

    eager to read next one
    with best wishes
    meriliya

    ReplyDelete
  9. ഷൌക്കത്തിനെ എല്ലാവര്‍ക്കും ഇഷ്ടമായെന്നു കരുതുന്നു.
    ജോഷി, ജാബി, ഗീത, തേജസ് കൃഷ്ണ, നിഷാദ്, പ്രീജ മോഹന്‍ , മെറിലിയ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  10. രസിച്ചു വായിച്ചു.നല്ല പേനയാണ്‍ താങ്കളുടെ കൈവശം ഉള്ളത്.:)

    ReplyDelete
  11. രസികന്‍.... കലക്കന്‍... നന്നായി

    ReplyDelete
  12. Hey,

    Is this skill surfaced recently? We missed a good editor candidate.

    kandu mone comments....vayassayalum "aarumilengil chee"

    Giri

    ReplyDelete
  13. ഷൌക്കത്തെ ഷൌക്കത്തെ....
    ഹഹഹ അല്ല ഇതൊക്കെ കൈയ്യിലുണ്ടായിരുന്നൊ.
    കൊള്ളാം കെട്ടൊ ഒരു വെറൈറ്റി ഹഹ..

    ReplyDelete
  14. അവതരണശൈലിയും എഴുത്തും ഷൌക്കത്തും ഇഷ്ടമായി :)

    ReplyDelete
  15. നിരക്ഷരാ, നന്നായിരിക്കുന്നു.

    “ഇക്കാലത്ത് ഒക്കത്തിരിക്കുന്ന കൊച്ചുങ്ങള് വെള്ളത്തില്‍ പോയിട്ട് തള്ളമാര് മൈന്‍ഡ് ചെയ്യണില്ല, പിന്നെയാ ഒരു കിലൊ മുന്തിരി”......കലക്കി

    ReplyDelete
  16. വേണുജീ - ആ കമന്റിന് ഒരായിരം നന്ദി.

    ഗിരീ - കോളേജിലെ എഡിറ്ററായിട്ട് വേണം സഖാക്കളുടെ തല്ല് കൊണ്ട് ആരും തിരിഞ്ഞ് നോക്കാനില്ലാതെ ജോഷി കിടന്നിരുന്നതുപോലെ ആശുപത്രീല് കിടക്കാന്‍ അല്ലേ ?

    ഷാരൂ, മയൂര, റീനി, സജി - നന്ദി.

    ഷൌക്കത്തിനെ കാണാനെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

    ReplyDelete
  17. hey eppozha vayiche, kalakee. ithu mathramalla. Yathrakal le vivaranangalum. Eppol Njan fan Ayee.
    Oru kochu yathrakakranum

    ALBY
    Maradu

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.