Wednesday 19 June 2013

വായനയിലേക്ക് വലിച്ചടുപ്പിച്ച ‘യന്ത്രം‘

ണ്ണൂര് പഠിക്കുന്ന കാലം. അവധിക്ക് വീട്ടിലേക്ക് വരുന്നതും പോകുന്നതുമൊക്കെ പരശുറാം എക്സ്പ്രസ്സിലാണ്. മൂന്നാം സെമസ്റ്ററിന് പഠിക്കുമ്പോൾ അങ്ങനെയൊരു അവധിക്കാലത്ത് ആലുവയിൽ നിന്നും വണ്ടി കയറി കണ്ണൂരേക്കുള്ള യാത്ര. ആറ് മണിക്കൂറിൽ അധികമെടുക്കുന്ന ആ യാത്രകൾ പലപ്പോഴും വിരസമായിരുന്നു. വായനയൊന്നും അക്കാലത്ത് കാര്യമായിട്ട് ഉണ്ടായിരുന്നില്ല. അച്ഛന്റെ പഴേ കുറേ പുസ്തകങ്ങൾ അലമാരയിൽ ഉള്ളത് അത്രയ്ക്കൊന്നും ദഹിച്ചിരുന്നില്ല. പിന്നെ ഉണ്ടായിരുന്നത് ഡി.സി.യുടെ മെമ്പർഷിപ്പ് വഴി എല്ലാ മാസവും കിട്ടുന്ന 3 പുസ്തകങ്ങളായിരുന്നു. അതിലുമുണ്ട് എനിക്ക് മനസ്സിലാകാത്തതും പിടിക്കാത്തതുമായ കുറേ പുസ്തകങ്ങൾ. ബാക്കിയുള്ളത് ചിലതൊക്കെ വായിക്കുമെന്നല്ലാതെ വലിയ വായനാശീലമൊന്നും (ഇന്നുമില്ല)ഇല്ലായിരുന്നു.

തീവണ്ടിയാത്രയിലേക്ക് തിരിച്ചുവരാം. പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ശ്രദ്ധിച്ച, കൈയ്യിലൊരു തടിയൻ പുസ്തകവും പിടിച്ച് നിൽക്കുന്ന മദ്ധ്യവയസ്ക്കൻ, വണ്ടിക്കകത്ത് എന്റെ തൊട്ടടുത്ത് തന്നെ വന്നിരുന്നു, പുസ്തകം സീറ്റിൽ വെച്ചു.

‘യന്ത്രം - മലയാറ്റൂർ‘

ആലുവ-കണ്ണൂർ യാത്രകൾ വിരസമായിരുന്നെന്ന് പറഞ്ഞല്ലോ ? ‘ഒന്ന് നോക്കട്ടേ?‘ എന്ന് അനുവാദം ചോദിച്ച് ‘യന്ത്രം’ ഞാൻ കൈയ്യിലെടുത്തു. അതിന് മുൻപ് മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ ചിലത് മാത്രമാണ് വായിച്ചിട്ടുള്ളത്. വണ്ടി ആലുവ സ്റ്റേഷൻ വിട്ടു. വെറുതെ നോക്കാൻ വാങ്ങിയ പുസ്തകത്തിന്റെ ആദ്യപേജ് മുതൽ ഞാൻ വായന തുടങ്ങി.

ഷൊർണൂരെത്തുമ്പോൾ സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷെ ഷൊർണൂര് കഴിഞ്ഞത് അറിഞ്ഞതേയില്ല.. അതിന് മുന്നുള്ള സ്റ്റേഷനുകളും ഞാനറിഞ്ഞില്ല. ഇതിനിടയ്ക്ക് എപ്പോഴോ ‘യന്ത്ര‘ത്തിന്റെ ഉടമസ്ഥൻ ഇറങ്ങുന്നത് എവിടെയാണെന്ന് ഞാൻ തിരക്കി. തലശ്ശേരിയിൽ അദ്ദേഹമിറങ്ങും. അടുത്ത സ്റ്റേഷനിൽ എനിക്കും ഇറങ്ങേണ്ടതാണ്. എന്തായാലും തലശ്ശേരി വരെ സമയം കിട്ടും. അത്രയും നേരം വായിക്കാമല്ലോ ? കോഴിക്കോട് കഴിഞ്ഞാൽ‌പ്പിന്നെ അപ്പുറത്ത് നിന്ന് വരുന്ന വണ്ടികൾ കാത്തുകിടന്നും നിരങ്ങിനീങ്ങിയുമൊക്കെ പോകുന്ന വണ്ടിയാണ്. ഏറ്റവും ഇഴഞ്ഞ് നീങ്ങിയിരുന്ന ആ നിമിഷങ്ങൾ ശരവേഗത്തിൽ പായുന്നതായി എനിക്ക് തോന്നി. ആ വായന അത്രയ്ക്ക് ഹരം പിടിപ്പിച്ചിരുന്നു. തലശ്ശേരി എത്തുന്നതിന് മുന്നേ പുസ്തകം തീർക്കണം. വണ്ടി പക്ഷേ, കുതിച്ച് പായുന്നത് പോലെ.

ഇതിനിടയ്ക്ക് ഞാനൊരു കാര്യം മറന്നു, അല്ലെങ്കിൽ മനഃപ്പൂർവ്വം ഓർക്കണ്ട എന്നുവെച്ചു. ദീർഘദൂരയാത്രയിൽ ബോറടി മാറ്റാൻ ഉടമസ്ഥൻ കൈയ്യിൽ കൊണ്ടുവന്ന പുസ്തകമാണ്, വിട്ടുകൊടുക്കാതെ ഞാൻ കരണ്ടുതിന്നുന്നത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച്, സ്റ്റേഷനുകളിൽ വണ്ടി നിർത്തിയോ ഇല്ലയോ, ആരൊക്കെ കയറി കയറിയില്ല, എന്നതൊന്നും നോക്കാതെ, തലയുയർത്താതെ വായനയിൽ മുഴുകിയിരിക്കുന്ന എന്നെക്കണ്ടപ്പോൾ ‘ചെക്കൻ വായിച്ചോട്ടെ എനിക്കിനിയും വായിക്കാമല്ലോ‘ എന്ന് അദ്ദേഹം കരുതിക്കാണാതെ തരമില്ല. 

വണ്ടി തലശ്ശേരി എത്താറായി. എന്റെ ആക്രാന്തം കണ്ടിട്ട് അദ്ദേഹം ചിലപ്പോൾ എനിക്ക് പുസ്തകം തന്നിട്ട് പോയ്ക്കളയാനും സാദ്ധ്യതയുണ്ട്. അതുമോശമല്ലേ ? വണ്ടി നിർത്തുന്നതിന് മുന്നേ, നന്ദി പറഞ്ഞ് പുസ്തകം ഞാൻ തിരിച്ചുകൊടുത്തു.

“തീർന്നോ ?”

“ഇല്ല. 99 അദ്ധ്യായമേ തീർന്നുള്ളൂ. ഇനീം പത്തിരുപത് പേജുകൂടെ ഉണ്ടെന്ന് തോന്നുന്നു.”

“എന്നാപ്പിന്നെ വെച്ചോളൂ. തീർത്തിട്ട് തന്നാമ്മതി.”

“അയ്യോ... അത് വേണ്ട, നമ്മളിനി എവിടന്ന് കാണാനാ?”

“അതൊക്കെ ഞാൻ കണ്ടുപിടിച്ചോളാം. എന്റെ വീട് എടവനക്കാടാണ്. മുനമ്പത്ത് നിന്റെ വീട്ടിൽ ഞാൻ വന്നിട്ടുള്ളതാ.”

ഇദ്ദേഹത്തിന് എന്നെ അറിയാമെന്നോ ?!!!! ഞാൻ കണ്ണുതള്ളി നിന്നു.

“അച്ഛനേം അമ്മയേം ഞാനറിയും. എടവനക്കാട്ടെ വിശ്വനാഥൻ എന്ന് പറഞ്ഞാൽ മതി.”

“പക്ഷെ, എന്നെ എങ്ങനെ മനസ്സിലായി ?”

“അതൊക്കെ മനസ്സിലായി. എന്നാലും, ഭക്ഷണം പോലും കഴിക്കാത ഇങ്ങനുണ്ടോ ഒരു വായന. ഞാൻ ശരിക്കും നോക്കിയിരുന്നുപോയി. കൊള്ളാം, ഇങ്ങനെ തന്നെ വായിക്കൂ. ഞാനിറങ്ങുന്നു. പിന്നെപ്പോഴെങ്കിലും കാണാം.”

വണ്ടി തലശ്ശേരി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു. യന്ത്രത്തിന്റെ പല്ലുകൾക്കിടയിൽ കിടന്ന് ഉരുണ്ടുപിരുണ്ടതിന്റെ ത്രില്ല് ഒട്ടും വിട്ടുമാറുന്നതിന് മുൻപ് വേറൊരു ത്രില്ല് കൂടെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി.

“.....ഇല്ല... എനിക്കുടൻ പോകണം. എനിക്ക് ആനിയെ കാണണം. ബൈ ദി വേ... എന്നെ ഇമ്മട്ടിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ അവരുദ്ദേശിക്കുന്നുവെന്ന് ഏത് സോർസിൽ നിന്നാണറിഞ്ഞത് ?”

“ബാലചന്ദ്രനാണ് പറഞ്ഞത്. രണ്ടുദിവസം മുൻപ് ജയശങ്കർ ഇവിടെ വന്നിരുന്നു. അവൻ പറഞ്ഞാവണം ബാലചന്ദ്രനറിഞ്ഞത്...“ ജെയിംസ് കാറിൽ കയറി.

ജവഹർനഗറിലേക്കുള്ള തിരിവ് കടന്നപ്പോൾ ഒരു വലിയ ചോദ്യമുയർന്നു. ആനിയോടെല്ലാം പറയണോ? ഇപ്പോൾ കേട്ടതെല്ലാം അവളെ അറിയിച്ചിട്ട് വല്ല കാര്യവുമുണ്ടോ ?


തൊണ്ണൂറ്റി ഒൻപതാം അദ്ധ്യായം അങ്ങനെയാണ് അവസാനിക്കുന്നത്. വലിയ സസ്പെൻസോ വഴിത്തിരിവോ ഒന്നും നോവലിൽ ഇനിയുണ്ടെന്ന് തോന്നുന്നില്ല. എന്നാലും, കഥാപാത്രങ്ങളെല്ലാം ചുറ്റും വട്ടമിട്ട് നിൽക്കുന്നു. അവസാനത്തെ ചാപ്റ്റർ അടക്കം വായിച്ചുതീർക്കാതെ ഉറക്കം വരുമെന്ന് തോന്നുന്നില്ല. കണ്ണൂര് എവിടെയൊക്കെയാണ് ലൈബ്രറിയുള്ളതെന്ന് മനസ്സ് തിരഞ്ഞു. പൊലീസ് ഗ്രൌണ്ടിന്റെ മൂലയ്ക്ക് കക്കാട് ഭാഗത്തേക്ക് തിരിയുന്ന വഴിയുടെ ഓരത്താണ് പബ്ലിക്ക് ലൈബ്രറി. പക്ഷെ അംഗത്വമില്ല. ഉണ്ടെങ്കിലും പുസ്തകം അവിടെ റാക്കിലുണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. പിന്നെന്ത് ചെയ്യും ? എന്തുചെയ്യണമെങ്കിലും വണ്ടിയൊന്ന് കണ്ണൂരെത്തണമല്ലോ.

നാശം പിടിച്ച വണ്ടി തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക്, മണിക്കൂറുകൾ എടുക്കുന്നത് പോലെ ! ‘യന്ത്രം‘ കൈയ്യിലുണ്ടായിരുന്ന സമയമത്രയും ഇതേ വണ്ടി, കുതിച്ചുപായുന്നതുപോലെയാണല്ലോ തോന്നിയിരുന്നത്.

ഞാനാകെ പരവശനായിരുന്നു. വണ്ടി കണ്ണൂരെത്തിയപ്പോൾ ചാടിയിറങ്ങി, ധൃതിയിൽ നടന്ന് പ്ലാറ്റ്ഫോമിന് വെളിയിൽ കടന്നു. ഫോർട്ട് റോഡ് തുടങ്ങുന്ന കവലയിൽ NBS ന്റെ ബുക്ക് സ്റ്റാൾ ഒരെണ്ണം എപ്പോഴോ കണ്ടിട്ടുണ്ട്. ഇപ്പോൾ ഉണ്ടോന്നറിയില്ല. നേരെ അങ്ങോട്ട് വിട്ടു. ഭാഗ്യം ആ സ്റ്റാൾ അവിടെത്തന്നെയുണ്ട്, യന്ത്രവും സ്റ്റോക്കുണ്ട്. പക്ഷെ 55 രൂപ കൊടുത്ത് വാങ്ങണമെന്ന് വെച്ചാൽ, ഹോസ്റ്റൽ ഫീസടക്കം ഒരുമാസത്തെ ചിലവിനായി എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയിരിക്കുന്ന നാലഞ്ച് നോട്ടുകളിൽ ഒരെണ്ണം തീർന്നുകിട്ടും. നിന്നനിൽ‌പ്പിൽ അവിടെ വെച്ച് തന്നെ വായിക്കാമെന്ന് വെച്ചാൽ, ചിലപ്പോൾ കടക്കാരന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടി വരും.

വരുന്നിടത്ത് വെച്ച് കാണാം. 55 രൂപ കൊടുത്ത് പുസ്തകം വാങ്ങി. ഇനിയെന്ത് ?! ഹോസ്റ്റലിലേക്ക് ചെന്നാൽ തുടർ‌വായന നടക്കില്ല. അത് വേറൊരു ലോകമാണ്. 25 ദിവസം കഴിഞ്ഞാലും 25 പേജ് വായിച്ച് തീർക്കാൻ പറ്റിയെന്ന് വരില്ല. (അവിടെ വെച്ച് വല്ലതും വായിച്ചിരുന്നെങ്കിൽ ഇന്നെവിടെ എത്തേണ്ടതാണ്.) ഇന്ന് വായിച്ച് തീർത്തില്ലെങ്കിൽ 55 രൂപ ചിലവാക്കിയതിന് ഒരർത്ഥവുമില്ല.

നേരെ തൊട്ടടുത്തുള്ള കോഫി ഹൌസിലേക്ക് നടന്നു. ഓർഡർ എടുക്കാൻ വിശറിത്തൊപ്പിവെച്ച വെയ്റ്റർ വന്നപ്പോഴേക്കും പേജുകൾ പിന്നേയും മറിഞ്ഞിരുന്നു. കാപ്പി കുടിച്ച് കഴിഞ്ഞപ്പോഴേക്കും ‘യന്ത്രം‘ അവസാനിച്ചു. എന്തോ ഒന്ന് വെട്ടിപ്പിടിച്ച പോലെ ഞാനൊന്ന് നിവർന്നിരുന്നു.

അതുപോലൊരു വായനാദിനം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്നെങ്കിലുമൊക്കെ ഉണ്ടാകണേ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്.

വായനയിലേക്ക് പിടിച്ചടുപ്പിച്ചത്, മികച്ച മൌലിക കൃതിക്കുള്ള 1979ലെ വയലാർ അവാർഡ് നേടിയ യന്ത്രവും, മലയാറ്റൂരുമാണെന്ന് നിസംശയം പറയാൻ എനിക്കാവും. പിന്നീടങ്ങോട്ട് മലയാറ്റൂരിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും തപ്പിപ്പിടിച്ച് വായിച്ചിട്ടുണ്ട്. യന്ത്രം വായിച്ചതിനുശേഷം നോവലിന്റിന്റെ ‘എന്റെ IAS  ദിനങ്ങൾ‘ വായിക്കുന്നത് വളരെ നല്ല ഒരു അനുഭവം തന്നെയാണ്. ‘യന്ത്ര‘ത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും, ‘എന്റെ IAS ദിനങ്ങളിൽ‘, വ്യക്തികളും കഥാകൃത്തിന്റെ അനുഭവങ്ങളുമായി മുന്നിൽ വരുമ്പോൾ പറഞ്ഞറിയിക്കാനാകാത്തൊരു വായനാനുഭവമാണ് ഉണ്ടാകുന്നത്.

ഇന്ന് വായനാദിനം. മലയാറ്റൂർ എന്ന വലിയ എഴുത്തുകാരനേയും പി.എൻ.പണിക്കര് സാറിനേയും മനസ്സിൽ വണങ്ങിക്കൊണ്ട് എന്റെ പുസ്തശേഖരത്തിലെ 391-)ം നമ്പറുള്ള കണ്ണൂര് നിന്ന് വാങ്ങിയ ആ ‘യന്ത്രം‘ ഒരിക്കൽക്കൂടെ കൈയ്യിലെടുക്കുന്നു. ഒപ്പം, ആദ്യമായിട്ട് ‘യന്ത്രം‘ മുന്നിലേക്കിട്ടുതന്ന കുടുംബസുഹൃത്തും ആയുർവ്വേദ ഡോൿടറുമായ എടവനക്കാട്ടുകാരൻ ശ്രീ.വിശ്വനാഥനേയും സ്മരിക്കുന്നു.

Monday 17 June 2013

പ്രൊഫ:കെ.വി.തോമസിന് ഒരു കത്ത്

 ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി പ്രൊഫ:കെ.വി.തോമസ്

താങ്കളോട് ഒരു പരാതി ബോധിപ്പിക്കാൻ ഓൺലൈനിലെ ബ്ലോഗ് എന്ന ഈ സംവിധാനം ഞാൻ ഉപയോഗിക്കുകയാണ്. ഈ പരാതി താങ്കളിലേക്ക് എത്തുമോ നടപടി ഉണ്ടാകുമോ എന്നൊന്നും അറിയില്ലെങ്കിലും, എനിക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടുന്നു. മുഖവുര കൂടുതൽ നീട്ടാതെ പരാതിയിലേക്ക് കടക്കട്ടെ.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് താങ്കളുടെ പേരിലാണെന്ന് ജില്ലയിലെ ഫ്ലക്സ് ബോർഡുകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസ്സിലാക്കാനാവും. മെട്രോ റെയിലിന് അനുമതി ആയപ്പോൾ താങ്കളുടെ പേരിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കണ്ടു. ഇപ്പോൾ ദാ മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ വീണ്ടും താങ്കളുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ വന്നിരിക്കുന്നു! ഇനി മൂന്ന് വർഷം കഴിഞ്ഞ് മെട്രോ ഉത്ഘാടനം ചെയ്യുമ്പോളും താങ്കളുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ ഉണ്ടാകുമോ ?

ചില ബോർഡുകളിൽ മേമ്പൊടിക്ക് സ്ഥലം MLA ശ്രീ.ഹൈബി ഈടന്റേയും സംസ്ഥാനമുഖ്യമന്ത്രിയുടേയുമൊക്കെ തലകളും കാണാറുണ്ടെങ്കിലും ബോർഡിലെ പ്രഥമൻ താങ്കൾ തന്നെയാണ്. ഒരു വർഷം മുൻപ്, പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളി ബസിലിക്കയായി ഉയർത്തുന്നതിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ താങ്കൾ പങ്കെടുക്കാൻ വരുന്നത് കാണിച്ചുകൊണ്ടുള്ള പൂർണ്ണകായ ഫ്ലക്സ് ബോർഡുകൾ, തിങ്ങിഞെരുങ്ങി വാഹനങ്ങൾ കടന്നുപോകുന്ന ആ ദ്വീപിൽ ഓരോ 100 മീറ്ററിലും സ്ഥാപിച്ചത് സത്യത്തിൽ വല്ലാത്ത ശ്വാസം മുട്ടലാണുണ്ടാക്കിയത്. അതേപ്പറ്റി അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്, സ്ഥലത്തെ കോൺഗ്രസ്സുകാർക്കൊന്നും ആ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ പങ്കില്ലെന്നും, രാത്രിക്ക് രാത്രി കൊച്ചിയിൽ നിന്ന് ലോറിക്ക് കൊണ്ടുവന്ന് സ്ഥാപിച്ച ബോർഡുകളാണ് അതെന്നുമാണ്. ആ വിവരം ശരിയാണെങ്കിൽ താങ്കളുടെ ഫ്ല്ക്സ് ബോർഡുകൾ സ്ഥാപിക്കാൻ മാത്രമായി ഒരു ടീം തന്നെ ജില്ലയിലുണ്ട്. അത് താങ്കളുടെ അറിവോടെയുള്ള കാര്യമാണെന്ന് തന്നെ മനസ്സിലാക്കുന്നതിൽ തെറ്റുണ്ടോ ?

സത്യത്തിൽ ഈ മെട്രോ റെയിൽ എന്ന് പറഞ്ഞ സംഭവം താങ്കൾ ഒരാളുടെ മാത്രം ശുഷ്ക്കാന്തി കൊണ്ട് സാദ്ധ്യമായതാണോ ? ഒരുപാട് പേർ പലപല കടമ്പകൾ കടന്ന് നേടിയെടുത്ത ആ പദ്ധതിയെങ്ങനെ താങ്കളുടെ മാത്രം നേട്ടങ്ങളുടെ അക്കൌണ്ടിലേക്ക് ചേർക്കാനാവും? ഇനി അഥവാ അത് താങ്കളുടെ ശ്രമഫലമായി കൈവന്നതാണെങ്കിൽത്തന്നെ, താങ്കളുടെ എല്ലാ പ്രവർത്തനങ്ങളുടേയും കണക്കുകൾ ഫ്ലക്സ് ബോർഡ് രൂപത്തിലുള്ള അഭിനന്ദനപ്രവാഹമായി താങ്ങാനും മാത്രം നിരത്തുകൾ ജില്ലയിൽ ഇല്ലെന്നുള്ള കാര്യം താങ്കൾക്ക് അറിയില്ലെന്നാണോ ?

തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്തിലേക്കും നിയമസഭയിലേക്കും പാർലിമെന്റിലേക്കുമെല്ലാം പോകുന്നവരുടെ കടമ മാത്രമാണ് ജനങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതികൾ നടപ്പിലാക്കുക എന്നത്. അത് ജനപ്രതിനിധികളുടെ ആരുടേയും പോക്കറ്റിൽ നിന്നുള്ള പണമെടുത്ത് നടത്തുന്ന പദ്ധതികളല്ല, മറിച്ച് പൊതുജനത്തിന്റെ നികുതിപ്പണമാണെന്നുള്ളത് ആർക്കാണ് അറിയാത്തത് ?! പക്ഷെ, ഫ്ലക്സ് ബോർഡുകൾ കണ്ടാൽത്തോന്നും ജനപ്രതിനിധികൾ സ്വന്തം തറവാട്ടിൽ നിന്ന് കൊണ്ടുവന്ന്, പൊതുജനം എന്ന കഴുതകൾക്ക് നൽകുന്ന ഔദാര്യമാണ് ഈ പദ്ധതികളൊക്കെയും എന്ന്.

ഗോശ്രീ പാലത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന (മുകളിലെ ചിത്രം കാണുക) ഈ കൂറ്റൻ ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത് പ്രകാരം ഇത് സ്ഥാപിച്ചിരിക്കുന്നത് കൊച്ചിൻ പൌരസമിതിയാണ്. താങ്കൾക്കറിയുമോ ഈ പൌരസമിതിയുടെ ഭാരവാഹികൾ ആരൊക്കെയാണെന്ന് ? അറിയുമെങ്കിൽ അവരുടെ മേൽ‌വിലാസം ഒന്ന് പങ്കുവെക്കാമോ ? അവരെ നേരിക്കണ്ട് ചില കാര്യങ്ങൾ ബോധിപ്പിക്കാൻ വേണ്ടിയാണ് വിലാസം ആവശ്യപ്പെടുന്നത്. അവർ ആരൊക്കെയായാലും കൊച്ചിയിലെ പൌരന്മാരോട് യാതൊരുതരത്തിലുമുള്ള അനുകമ്പവും ഇല്ലാത്തവരാണെന്നതാണ് സത്യം. അവർ സ്ഥാപിച്ചുപോകുന്ന ഈ ഫ്ലക്സ് ബോർഡുകൾ എത്ര കാലത്തേക്കാണ് ഇങ്ങനെ നിരത്തിൽ തൂങ്ങി നിൽക്കുന്നതെന്ന് എപ്പോഴെങ്കിലും താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ ? കാറ്റും മഴയും വെയിലുമൊക്കെ ഏറ്റ് മാസങ്ങളോളം തൂങ്ങി നിന്നതിന് ശേഷം അത് ഒടിഞ്ഞ് മടങ്ങി റോഡിലേക്ക് വീഴുകയാണ് പതിവ്. പിന്നെ ചീഞ്ഞളിഞ്ഞ് പോലും പോകാതെ അവിടെത്തന്നെ ചുരുണ്ടുകൂടി കിടക്കും. ഇത്തരം ഒരു ഫ്ലക്സ് ബോർഡിന് ഉപയോഗിക്കുന്ന ഷീറ്റ് ഉണ്ടെങ്കിൽ വയനാട്ടിലെ രണ്ട് ആദിവാസി കൂരകൾ ചോർന്നൊലിക്കാതെ വെച്ചുകെട്ടാൻ പറ്റുമെന്ന് എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ? താങ്കൾക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള ഫ്ലക്സ് വെക്കണമെന്ന് നിർബന്ധമാണെങ്കിൽ, അതിനൊരു നിശ്ചിത കാലയളവ് തീരുമാനിച്ച് അത് കഴിയുമ്പോൾ ഫ്ലക്സ് ഷീറ്റെല്ലാം ചുരുട്ടിയെടുത്ത് എന്നെ ഏൽ‌പ്പിച്ചാൽ വയനാട്ടിലുള്ള പട്ടിണിപ്പാവങ്ങൾക്ക് കൂര മേയാൻ എത്തിച്ചുകൊടുക്കുന്ന കാര്യം എന്റെ ചിലവിൽ ചെയ്തോളാം. നവകൊച്ചിയുടെ നായകൻ എന്നുള്ള താങ്കളുടെ പേര് അങ്ങനെ വയനാട്ടിലും പ്രചരിക്കാൻ ഇടയാകുകയും ചെയ്യും. അതൊരു സന്തോഷമുള്ള കാര്യമല്ലേ ?

സത്യത്തിൽ വികസനം എന്നതിന്റെ നിർവ്വചനം, മെട്രോ റെയിലുകളും ഷോപ്പിങ്ങ് മാളുകളും മേൽ‌പ്പാലങ്ങളും മാത്രമാണോ ? ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കരണവും, കുണ്ടും കുഴിയുമില്ലാത്ത റോഡുകളും, സാധാരണക്കാരന്റെ ദുരിതങ്ങൾ ഇല്ലായ്മ ചെയ്യലും, മാറാരോഗങ്ങൾ ഇല്ലായ്മ ചെയ്യലുമൊക്കെ വികസനമായി കണക്കാക്കില്ലേ ? ഉണ്ടെങ്കിൽ, അങ്ങനെയെന്തെങ്കിലും ഈ ജില്ലയിൽ വികസനം എന്ന ലേബലിൽ നടക്കുന്നുണ്ടോ ? ബ്രഹ്മപുരത്ത്, ഈ നഗരത്തിലുള്ള മാലിന്യമെല്ലാം പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അന്നന്ന് തന്നെ സംസ്ക്കരിക്കപ്പെടുന്നുണ്ടോ ? ഇപ്പോൾ പെയ്യുന്ന ഈ മഴയിൽ പൊട്ടിപ്പൊളിയാത്ത എത്ര റോഡുകൾ ഉണ്ട് ജില്ലയിൽ ? എല്ലാ മഴക്കാലത്തും വരുന്ന മാറാരോഗങ്ങളും പകർച്ചവ്യാധികളുമൊക്കെ ഇല്ലാതാക്കാൻ ‘കൊച്ചിയുടെ വികസന നായകനായ‘ താങ്കൾ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് ?

താങ്കൾ ദയവുചെയ്ത് ഒരു പാർട്ടിക്കാരൻ, അല്ലെങ്കിൽ ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ നിന്ന് മാറി, ഒരു കോളേജ് പ്രൊഫസർ എന്ന നിലയ്ക്ക് ചിന്തിക്കണമെന്നാണ് അപേക്ഷിക്കാനുള്ളത്. നഗരത്തിൽ ഓരോ ഇഞ്ചിലും സ്ഥാപിച്ചിരിക്കുന്ന താങ്കളുടേതടക്കമുള്ള കാലഹരണപ്പെട്ടതും അല്ലാത്തതുമായ ഫ്ലക്സ് ബോർഡുകൾ വരുത്തിവെക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഒരു പാർട്ടിക്കാരനേക്കാൾ നന്നായി ഒരു രസതന്ത്രം അദ്ധ്യാപകന് സാധിച്ചെന്ന് വരും. താങ്കളുടെ പാർട്ടി പ്രസിഡന്റ് നടത്തിയ കേരളയാത്ര കഴിഞ്ഞ്, അതിന്റെ ചുവട് പിടിച്ചുണ്ടായ  കസേരയ്ക്ക് വേണ്ടിയുള്ള പിടിവലിയും കോലാഹലങ്ങളും ഒരിടത്തുമെത്തിയില്ലെങ്കിലും, കേരളയാത്രയുടെ ഫ്ലക്സ് ബോർഡുകൾ ഇപ്പോഴും ഖദറിട്ട് വെളുക്കെ ചിരിച്ചുകൊണ്ട് നഗരത്തിൽ തൂങ്ങിനിൽക്കുന്നുണ്ട്. അതൊക്കെ ഇനി എന്നാണാവോ നഗരത്തിൽ നിന്ന് നീക്കം ചെയ്യുക ? ഈ നഗരത്തിലെ മറ്റ് അന്തേവാസികൾക്ക് കൂടെ സ്വച്ഛന്തമായി യാത്ര ചെയ്യാനുള്ള നിരത്തുകളിലാണ്, കെ.പി.സി.സി. പ്രസിഡന്റിന്റെ കേരളയാത്രയുടെ ഫ്ലക്സ് ബോർഡുകൾ വഴി മുടക്കി നിൽക്കുന്നത്. നിങ്ങൾക്കൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച് വിടുന്നു എന്നതല്ലാതെ മറ്റെന്ത് കുറ്റമാണ് ജനങ്ങൾ നിങ്ങളോട് ചെയിതിട്ടുള്ളത് ?

കേരളമൊട്ടുക്ക് ഫ്ലക്സ് ബോർഡുകളാണിപ്പോൾ. ഗ്രാമങ്ങളിൽ‌പ്പോലും തൊട്ടപ്പുറത്തുള്ള പുരയിടം കാണാൻ ഫ്ലക്സ് ബോർഡുകൾ തടസ്സമാകുന്നു. നഗരങ്ങളിലെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ! വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, വ്യക്തിഗതതാൽ‌പ്പര്യക്കാർ, ടീവി സീരിയലുകാർ, സിനിമാപ്പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ, എന്നിങ്ങനെ എല്ലാ തുറയിലുമുള്ളവർ മത്സരിച്ചാണ് ഫ്ലക്സ് ബോർഡുകൾ നിരത്തി ഈ കൊച്ചുകേരളം നിറച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പാർട്ടിക്കാർ തന്നെയാണ്. അതിൽ, എറണാകുളത്ത് താങ്കൾക്കാണ് ഒന്നാം സ്ഥാനം. അതുകൊണ്ടാണ് ഇങ്ങനെയൊരു കത്ത് താങ്കൾക്കെഴുതുന്നത്. ഫ്ലക്സ് ബോർഡുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും ഉണ്ടാക്കാൻ പോകുന്നതുമായ ദൂരവ്യാപകമായ പ്രശ്നങ്ങൾ മനസ്സിലാക്കി ഇതിന്റെ മായാവലയത്തിൽ നിന്ന് പുറത്തുവന്ന് മാതൃക കാണിക്കേണ്ടത് താങ്കളെപ്പോലുള്ള പാർട്ടിക്കാർ തന്നെയാണ്.

ഒരു അദ്ധ്യാപകന്റെ സ്ഥാനത്തുനിന്ന് മനസ്സിലാക്കി, സ്വന്തം ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനും പാർട്ടി പ്രസിഡന്റ് അടക്കമുള്ള താങ്കളുടെ പാർട്ടിക്കാരുടെ (പ്രത്യേകിച്ച്, ഫ്ലക്സ് ബോർഡുകളുടെ കാര്യത്തിൽ, എറണാകുളം ജില്ലയിൽ താങ്കൾക്കൊപ്പം നിൽക്കുന്ന എം.എൽ.എ. ശ്രീ.ഹൈബി ഈടന്റേത്) ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനും മുൻ‌കൈ എടുക്കണമെന്നാണ് ഈ നഗരത്തിലെ ഒരു സാധാരണ പൌരനെന്ന നിലയ്ക്ക് അപേക്ഷിക്കാനുള്ളത്. നിങ്ങൾ പാർട്ടിക്കാരും മന്ത്രിമാരുമൊക്കെ നടത്തുന്ന ‘വികസന’പരിപാടികൾ ഫ്ലക്സ് ബോർഡുകളായി നിരത്തിൽ തൂക്കുന്നത് വഴി, വരുംകാലങ്ങളിൽ നിങ്ങൾക്കാർക്കെങ്കിലും ചെയ്യാൻ അല്ലെങ്കിൽ കിട്ടാൻ സാദ്ധ്യതയുള്ള വോട്ടുകൾ ഇല്ലാതായിപ്പോയേക്കാം എന്നൊരു വസ്തുത കൂടെ മനസ്സിലാക്കുന്നത് ഭാവിപരിപാടികൾക്ക് ഉപകരിച്ചേക്കാൻ സാദ്ധ്യതയുണ്ട്. വേണ്ടതുപോലെ ചെയ്യുമെന്ന പ്രത്യാശയോടെ....

ഒരു കൊച്ചി നരഗവാസി

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോളും)

Sunday 16 June 2013

ABCD


ABCD കണ്ടു. സിനിമാ അവലോകനം നടത്താനൊന്നും ഞാനില്ല. അത് ഷാജി( Shaji T.U.) ഹരീHareesh N Nampoothiri) എന്നിങ്ങനെയുള്ളവർ നടത്തിക്കോളും. ഈ പറയുന്നത് ചില നിരക്ഷരാഭിപ്രായങ്ങൾ മാത്രം.

എനിക്കിഷ്ടമായി സിനിമ. മാർട്ടിൻ പ്രക്കാട്ട് നല്ലൊരു എന്റർടെയ്നർ തന്നെ കാഴ്ച്ച വെച്ചിരിക്കുന്നു. സ്വാഭാവിക നർമ്മം വാരിവിതറിയിരിക്കുന്ന രംഗങ്ങൾ നിരവധി. പാർട്ടിക്കാർക്കും, മാദ്ധ്യമങ്ങൾക്കുമൊക്കെയിട്ട് നന്നായിട്ട് കൊടുത്തിട്ടുണ്ട്. ഗുണപാഠം എന്തെങ്കിലും തപ്പിയെടുത്തേ അടങ്ങൂ എന്നുള്ളവർക്ക് അതിനുള്ള സാദ്ധ്യതയും ധാരാളം. നായകനും നായികയും തമ്മിൽ പ്രേമിക്കാതെയും സിനിമകൾക്ക് ഒരുപാട് സാദ്ധ്യതകളുണ്ടെന്ന് ABCD തെളിയിക്കുന്നു. അത്യാവശ്യം ഡബിൾ മീനിങ്ങ് ഡയലോഗുകൾ വേണമെന്നുള്ളവർക്ക് വേണ്ടി അധികം വഷളാക്കാതെ അപ്പറഞ്ഞതും ചേരുവയായിട്ടുണ്ട്. ദുൽഖറിന്റെ ഗാനാലാപനവും ഗാനരംഗവുമൊക്കെ സിനിമയുമായി ഒത്തുപോകുന്നത് തന്നെ. മെഹബൂബിന്റെ നയാ പൈസയില്ലാ എന്ന പഴയ ഗാനം പുതിയൊരു സിനിമയിലെ അർത്ഥവത്തായ രംഗങ്ങളിലൂടെ കേൾക്കാനാകുന്നത് സന്തോഷം നൽകുന്ന കാര്യമാ‍ണ്. ദുൽഖറും, പുതിയ നായിക അപർണ്ണ ഗോപിനാഥും, നായകനൊപ്പം എല്ലാ സീനിലുമുള്ള സഹനടൻ ജേക്കബ് ഗ്രിഗറിയും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്രാവശ്യം വന്നുപോകുന്ന ടൈം ലാപ്സ് സീനുകൾ അതിമനോഹരം. കേരളത്തിന്റെ ഭൂപ്രകൃതിയിൽ, മലയാള സിനിമകളിൽ ടൈം ലാപ്സ് സീനുകൾക്ക് ഒരുപാട് സ്കോപ്പ് ഇനിയുമുണ്ട്.

രണ്ട് ചെറിയ കുറ്റങ്ങളാണ് കണ്ടുപിടിക്കാനായത്.

1. അമേരിക്കയിൽ ജനിച്ച് വളർന്ന രണ്ട് പയ്യന്മാരെ സ്വിമ്മിങ്ങ് പൂളിൽ ചാടിക്കുമ്പോൾ നല്ല ഒന്നാന്തരം കുട്ടി സ്വിമ്മിങ്ങ് ട്രങ്കുകൾ ഇടീക്കുന്നതിന് പകരം, ബർമുട പോലുള്ള കളസം ഇടീക്കുന്നത് എന്തിനാണ് ? ദുൽഖർ സൽമാൻ, അരയിൽ ഒട്ടിക്കിടക്കുന്ന നീളം കുറഞ്ഞ ഒരു സ്വിമ്മിങ്ങ് ട്രങ്ക് ഇട്ടിരുന്നെങ്കിൽ ഇതിൽക്കൂടുതൽ ജനങ്ങൾ തീയറ്ററിൽ കയറുമായിരുന്നില്ലേ ? അങ്ങനൊരു ചാൻസ് തുലച്ചെന്നേ പറയാനുള്ളൂ. മലയാളം പ്രേക്ഷകർക്ക് അത്തരം രംഗങ്ങൾ കാണാനുള്ള പ്രായപൂർത്തിയൊക്കെ ആയി മാർട്ടിൻ പ്രക്കാട്ട്.

2. കോരയെന്ന സഹനായക കഥാപാത്രത്തിന്റെ ഇംഗ്ലീഷ് & മലയാളം ആൿസന്റുകൾ ഒന്നുകൂടെ അമേരിക്കവൽക്കരിക്കാമായിരുന്നു. നായകന്റെ കാര്യത്തിൽ അത് സാമാന്യം നന്നായിട്ട് തന്നെ വന്നിട്ടുണ്ട്.

വാൽക്കഷണം:‌- കുറച്ച് നാൾ കഴിയുമ്പോൾ, ഇതും കോപ്പിയടിയാണെന്ന് പറഞ്ഞ് വാർത്ത വരാതിരുന്നാൽ മതിയായിരുന്നു.