Sunday 11 March 2012

ജീവിതമെന്ന അത്ഭുതം


“അനുഷ്ക്കയ്ക്ക് ഇപ്പോൾ എത്ര വയസ്സായി ? “ ആശുപത്രിയിൽ വെച്ച് കണ്ടുപരിചയമുള്ള താടിക്കാരനെ,  പിന്നീടൊരിക്കൽ തീവണ്ടിയിൽ വെച്ച് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ ഡോൿടർക്കായില്ല. ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള അർബുദമായിരുന്നു രണ്ടുവയസ്സുകാരി അനുഷ്ക്കയ്ക്ക്. പക്ഷെ ചികിത്സ നൽകാൻ ബാദ്ധ്യസ്ഥരായവർ തിടുക്കത്തിൽ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു അവളെ. “ ആ കുട്ടി രണ്ട് മാസം കൂടെ കഴിഞ്ഞപ്പോൾ മരിച്ചൂപോയി”.... താടിക്കാരന്റെ മറുപടി. കുട്ടിക്ക് പിന്നീട് ചികിത്സയൊന്നും കൊടുത്തിട്ടില്ലെന്ന് തുടർന്നുള്ള സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയേക്കാൾ പ്രാധാന്യം ആശുപത്രിയിൽ കൂട്ടിന് നിൽക്കുന്ന കുട്ടിയുടെ അമ്മൂമ്മയ്ക്ക് നല്ല ഭക്ഷണം സംഘടിപ്പിക്കുക എന്നതായിരുന്നല്ലോ! കുട്ടിയുടെ മാതാപിതാക്കളാകട്ടെ, ഗൾഫിൽ എണ്ണപ്പണം വാരിക്കൂട്ടുന്നതിന്റെ തിരക്കിലും.

‘നീ മാത്രമല്ല, എനിക്ക് വേറെയും മക്കളുണ്ട്. നിന്റെ ചികിത്സയ്ക്ക് മാത്രം പണം ചിലവഴിച്ചുകൊണ്ടിരുന്നാൽ പറ്റില്ലല്ലോ‘ എന്നുപറഞ്ഞ് സ്വന്തം മകനെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന അമ്മ. അവിടന്ന് അയാളെ രക്ഷിച്ചെടുക്കുന്നത് ഓട്ടോറിക്ഷക്കാരായ സുഹൃത്തുക്കൾ! വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; അതിൽത്തന്നെ ഒരുമിച്ച് കഴിഞ്ഞത് രണ്ട് ദിവസം മാത്രം. അപ്പോഴേക്കും ഭാര്യയെ അർബുദം പിടികൂടുന്നു. ഒഴിവാക്കി പോകാനാണ് എല്ലാവരും ആ ചെറുപ്പക്കാരനെ ഉപദേശിച്ചത്. പക്ഷെ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് അയാൾ ഭാര്യയെ രക്ഷിച്ചെടുക്കുന്നു. അമ്മയുടെ ചികിത്സയേക്കാൾ വലുത് കോളേജിൽ പോകാൻ ബൈക്ക് ഇല്ലെന്നുള്ള മകന്റെ വ്യഥ. ക്യാൻസർ ബാധിച്ച് ചികിത്സയിൽക്കഴിയുന്ന മകന്, മയക്കുമരുന്നും സിഗരറ്റുമൊക്കെ ആശുപത്രിക്കിടക്കയിൽ എത്തിച്ചുകൊടുക്കുന്നത് ഡോൿടർ കൂടെയായ അമ്മ! എന്നിങ്ങനെ ഇതുവരെയുള്ള ജീവിതത്തിൽ നാം കേൾക്കാത്തതും കാണാത്തതുമായ ഒരുപാട് മുഖങ്ങൾ കടന്നുവരുന്നുണ്ട് ഡോ:വി.പി.ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’എന്ന അനുഭവക്കുറിപ്പുകളിലൂടെ. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിലെ അനുഭവകഥകളെല്ലാം മലയാളം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതാണ്. ക്യാൻസർ ചികിത്സാരംഗത്തെ അനുഭവങ്ങളും, ആതുരസേവനത്തിന്റെ ലോകത്ത് ഡോ:വി.പി.ഗംഗാധരൻ കണ്ടിട്ടുള്ള രോഗികളും അവരുടെ ബന്ധുക്കളുമൊക്കെ 31 അദ്ധ്യായങ്ങളിലൂടെ നമുക്ക് മുന്നിലെത്തുന്നു. അനുഭവകഥകൾ, വായനക്കാർക്കായി വരികളാക്കി മാറ്റിയിരിക്കുന്നത് കഥാകൃത്തായ കെ.എസ്.അനിയനാണ്. മുക്കിയും മൂളിയും പറഞ്ഞാൽ‌പ്പോലും ഉള്ള് പിടയ്ക്കാൻ പോന്ന തീക്ഷ്ണമായ അനുഭവങ്ങളൊക്കെയും, അനിയന്റെ ആഖ്യാനത്തിന്റെ മാന്ത്രികസ്പർശം കൂടെയാകുമ്പോൾ നോവിന്റെ പര്യായങ്ങളായി മാറുന്നു.

ചികിത്സിച്ച് ഭേദമാക്കിയ രോഗികളെപ്പറ്റിയുള്ള കഥകൾ മാത്രമല്ല 212 പേജുള്ള പുസ്തകത്തിലുള്ളത്. കൈവിട്ട് പോയവരെപ്പറ്റിയുള്ള വേദനകളും മറ്റ് അനുഭവങ്ങളുമൊക്കെ ഡോൿടർ പങ്കുവെക്കുന്നുണ്ട്. ഓരോ കഥകളും വായിച്ച് തീരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞെന്ന് വരും. ഏതെങ്കിലും ഒരു കഥയ്ക്ക് ശേഷം പോലും അങ്ങനെയൊരു വികാരം വായനക്കാരനുണ്ടായില്ലെങ്കിൽ അയാൾക്ക് സാരമായെന്തോ കുഴപ്പമുണ്ട് ; നല്ലൊരു ചികിത്സയ്ക്ക് സമയമായിരിക്കുന്നു. രോഗവും രോഗിയുമൊന്നും ഇല്ലാത്ത ഒരൊറ്റ അദ്ധ്യായം മാത്രമേ പുസ്തകത്തിലുള്ളൂ. ‘ആദ്യകാറിന്റെ കന്നിയാത്ര’ എന്ന ആ ലേഖനത്തിനാസ്പദമായ സംഭവദിവസം ഡോൿടർക്കുണ്ടായ മനോവ്യഥ ചെറുതൊന്നുമായിരിക്കില്ല. എന്നിരുന്നാലും ഇന്നത് ആലോചിക്കുമ്പോൾ ഡോൿടർക്കും വായിക്കുന്നവർക്കും ചിരിപൊട്ടിയെന്ന് വരും.

പലതരം അർബുദങ്ങൾ, രക്ഷപ്പെടാനുള്ള സാദ്ധ്യതകൾ ചുരുക്കമായിരുന്നിട്ടും അതിൽനിന്നൊക്കെ പിടിച്ചുകയറിയവർ, എല്ലാ മാസവും പ്രിയപ്പെട്ടവൾ വേർപിരിഞ്ഞുപോയ ആശുപത്രിയിലെത്തി അവളുടെ ആത്മാവിനോട് സംസാരിക്കുന്ന ഭർത്താവ്, ഒരു മകളെ അർബുദരോഗത്തിൽ നിന്നും ഡോ:ഗംഗാധരൻ രക്ഷിച്ചെടുക്കുമ്പോൾ അതേ ആശുപത്രിയിലെ മറ്റൊരു മുറിയിൽ ആ മകളുടെ അമ്മയെ കാമവെറി തീർക്കാൻ ഉപയോഗിച്ച് നിത്യശയ്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഡോൿടർ, അങ്ങനെയങ്ങനെ ഇന്നുവരെ കഥകളിലോ സിനിമകളിലോ പോലും വായിക്കാത്തതും കാണാത്തതുമായ മുഖങ്ങളുടെ നീണ്ടനിരയാണ് ഗ്രന്ഥത്തിൽ.

കൃത്യസമയത്ത് കണ്ടുപിടിക്കാനായാൽ ഒരുവിധപ്പെട്ട അർബുദരോഗമൊക്കെ പരിചരിച്ച് ഭേദമാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ഡോൿടർക്കുണ്ട്. പക്ഷെ, സമൂഹത്തെ ബാധിച്ചിരിക്കുന്ന തെറ്റിദ്ധാരണയെന്ന അർബുദത്തെ ചികിത്സിച്ച് തുരത്താൻ തനിക്കാവില്ല എന്നാണ് വ്യസനത്തോടെ അദ്ദേഹം പറയുന്നത്. പകരുന്ന രോഗമാണ് ക്യാൻസറെന്ന് കരുതുന്ന ജനങ്ങൾ, ചികിത്സയിലൂടെ രോഗവിമുക്തനായ ഒരാൾക്ക് റോഡിൽ ഇറങ്ങി നടക്കാനാവാത്ത വിധം ‘ക്യാൻസർ രോഗി’ എന്ന് പരിഹസിക്കുന്നവർ, രോഗം ബാധിച്ച പെൺകുട്ടിയെ മുറിയിൽ പൂട്ടിയിടുകയും മൂന്ന് നേരം ആഹാരം കൊടുക്കാൻ മാത്രമായി കതക് തുറക്കുകയും ചെയ്യുന്ന അമ്മ. ഇത്തരത്തിലുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തിന് എന്തുതരം ചികിത്സയാണ് നൽകേണ്ടത് ? തനിക്കാവുന്നവിധം ബോധവൽക്കരണപ്രവർത്തനങ്ങൾ ഡോൿടർ നടത്തുന്നുണ്ട്. കീമോത്തെറാപ്പിയും സർജറിയുമൊക്കെ നടത്തി അർബുദ കോശങ്ങളേയും രോഗാണുക്കളേയും രോഗിയുടെ ശരീരത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞാൽ‌പ്പിന്നെ ഇടവിട്ടുള്ള ചില പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂ. അതുകൂടെ കഴിഞ്ഞാൽ ഈ രോഗത്തിന്റേതായ യാതൊരുവിധ മരുന്നുകളും ചികിത്സകളും കൂടാതെ മുന്നോട്ട് പോകാൻ ഒരാൾക്കാകും. നേരെ മറിച്ചാണ് ഒരു ഹൃദ്‌രോഗിയുടേയോ വൃക്കരോഗിയുടേയോ അവസ്ഥ. എന്നിട്ടും ക്യാൻസറിനെ മാത്രം എന്തുകൊണ്ട് സമൂഹം ഒരു തീരാവ്യാധിയായും തീണ്ടാവ്യാധിയുമായി കാണുന്നു ?!

ആതുരസേവനരംഗത്ത് ചികിത്സയായും സ്വാന്തനമായും സ്നേഹമായും സൌഹൃദമായുമൊക്കെ ഡോ:വി.പി.ഗംഗാധരൻ ചൊരിയുന്ന കനിവിന്റെ ഉറവ് ഈ ഗ്രന്ഥത്തിൽ കാണാമെങ്കിലും കൈയ്യയച്ച് അദ്ദേഹം ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ മനഃപൂർവ്വം പരാമർശിക്കപ്പെടാതെ പോകുകയാണ്. ഇടം കൈ ചെയ്യുന്നത് വലംകൈ അറിയരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഡോൿടറെ നേരിട്ടറിയുന്നവർക്കൊക്കെ ബോദ്ധ്യമുണ്ടാകും. സ്വന്തം കൈയൊപ്പിട്ട സത്യവാങ്ങ്മൂലം നൽകാത്തതുകൊണ്ട് പത്മ പുരസ്ക്കാരങ്ങൾ അടക്കമൂള്ള ബഹുമതികളൊന്നും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ല. അംഗീകാരങ്ങളും ആദരവുകളുമൊക്കെ കരിങ്കല്ലിലെന്നപോലെ കൊത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ രോഗികളുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ഹൃദയത്തിലാണ്. അതിന്റെ തിളക്കം എല്ലാക്കാലം നിലനിൽക്കുകയും ചെയ്യും.

പൂജാമുറിയിലാണ് ഒരു ടീച്ചർ ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജെങ്കിലും വായിക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ലെന്നാണ് അവർ പറയുന്നത്. കേരളത്തിലോ വെളിയിലോ, ഏതെങ്കിലുമൊരു കുടുംബത്തിന്റെ പൂജാമുറിയിൽ, ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഡോ:ഗംഗാധരന്റെ ഒരു ഫോട്ടോ കാണാനിടയായാൽ അതിനെയാരും നിസ്സാരമായിട്ട് കാണുകയോ പുച്ഛിച്ച് തള്ളുകയോ ചെയ്യരുത്. കാരണം, മറ്റനേകം അർബുദ രോഗികളെപ്പോലെ, ആ വീട്ടുകാർക്ക് അദ്ദേഹം കൺകണ്ട ദൈവം തന്നെയാണ്.

വാൽക്കഷണം:‌- ജി.വി.ശ്രീകുമാർ ഡിസൈൻ ചെയ്ത പുസ്തകത്തിന്റെ മുഖചിത്രത്തിൽ ഡോൿടറുടെ ചിത്രത്തിന്റെ പുറകിലായി കാണുന്ന ചുവന്ന ട്രാഫിക് ലൈറ്റിന്റെ അർത്ഥമെന്താണ് ? പുസ്തകം വായിച്ചുതീർക്കുന്ന ഒരാൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വരില്ല. ‘സ്റ്റോപ്പ്....... അർബുദ രോഗാണുക്കൾക്ക് ഇതിനപ്പുറത്തേക്ക് പ്രവേശനമില്ല. ഇവിടെ ഡോ:ഗംഗാധരൻ തന്റെ രോഗികൾക്ക് താങ്ങും തണലും തുണയും സ്വാന്തനവുമൊക്കെയായി നിങ്ങളുടെ വഴിമുടക്കി നിൽക്കുന്നു.‘

Saturday 3 March 2012

ചില ഗതാഗത ചിന്തകൾ

1. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ വരെ പിഴ.

2. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ വരെ പിഴ.

3. ഹെൽമെറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 1500 രൂപ വരെ പിഴ.

4. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ 1500 രൂപവരെ പിഴ.

5. തട്ടിവീഴ്‌ത്തി പാഞ്ഞുപോയാൽ 100,000 രൂപ പിഴ.

എന്നിങ്ങനെ ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള, കേന്ദ്രസർക്കാരിന്റെ അഞ്ചിരട്ടിയാക്കി പുതുക്കിയ നിരക്ക് പത്രങ്ങളിൽക്കൂടെ എല്ലാ ഡ്രൈവർമാരും അറിഞ്ഞുകാണുമല്ലോ ? തീർന്നിട്ടില്ല; നിശ്ചിത വലിപ്പത്തിൽ നമ്പർ എഴുതാതെ, ഫാൻസി നമ്പർ പ്ലേറ്റുകളുമായി ചെത്തുന്നവർക്കും പിടിവീണ് തുടങ്ങിയിരിക്കുന്നു.


ജനങ്ങളുടെ സുരക്ഷയേക്കാൾ ഉപരി ഖജനാവ് നിറയ്ക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, ഇനിയും പറഞ്ഞ് തരാം ഗതാഗതവകുപ്പിന് പണമുണ്ടാക്കാനുള്ള ഒരുപാട് മാർഗ്ഗങ്ങൾ.

1. ഒറ്റക്കണ്ണൻ (ഒരു ഹെഡ് ലൈറ്റ് മാത്രം കത്തുന്ന) വണ്ടികൾക്ക് ഓരോന്നിനും 10,000 രൂപ വീതം പിഴയടിക്കുക. എന്നിട്ട് കണ്ണ് രണ്ടും നേരെയാക്കുന്നത് വരെ വണ്ടി പിടിച്ചിടുക. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് തുല്യമാണ് ഒരു ഹെഡ് ലൈറ്റ് മാത്രം വെച്ച് വണ്ടി ഓടിക്കുന്നത്.

2. ബ്രേക്ക് ലൈറ്റ് കത്താത്ത വണ്ടികൾക്ക് 2500 രൂപ വരെ പിഴയടിക്കുക. ബ്രേക്ക് ലൈറ്റ് കത്തുന്നില്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് വാഹനം ഓടിക്കുന്ന ഓരോരുത്തർക്കും അറിയാവുന്നതാണ്. ടെസ്റ്റ് കഴിഞ്ഞ് വന്നാൽ ഉടനെ, ബാറ്ററി ലൈഫ് ദീർഘിപ്പിക്കുന്നതിനായി ബ്രേക്ക് ലൈറ്റ് വേർപെടുത്തുന്നത് നല്ലൊരു പങ്ക് പബ്ലിക് കാരിയർ വാഹനങ്ങളുടേയും പതിവാണ്.

3. ആധുനിക യുഗവും ആധുനിക വാഹനങ്ങളുമൊക്കെ ആയതുകൊണ്ട് ഇൻഡിക്കേറ്റർ ലൈറ്റ് സംവിധാനമൊക്കെ ഉണ്ടായിട്ടും അതൊന്നും പ്രകാശിക്കാത്ത/പ്രവർത്തിക്കാത്ത/പ്രവർത്തിപ്പിക്കാത്ത വണ്ടികൾക്ക് 1500 രൂപ വരെ പിഴയടിക്കുക.

4. ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് മുതലായവ പകുതിയും മുക്കാലും മറഞ്ഞിരിക്കുന്ന രീതിയിൽ വലിയ ഇരുമ്പു ചട്ടക്കൂടുകൾക്കുള്ളിൽ, സജ്ജീകരിച്ചിരിക്കുന്ന വാഹനങ്ങൾക്ക് 2500 രൂപ പിഴയടിക്കുക. ടിപ്പർ ലോറികൾ അടക്കമുള്ള ഹെവി വാഹനങ്ങളുടെ പതിവാണ് ഇത്.

5. ഏറ്റവും ചുരുങ്ങിയത് വാഹനത്തിന്റെ ഡ്രൈവർ ഭാഗത്തുള്ള കണ്ണാടി (Right Side Mirror) എങ്കിലും ഇല്ലാത്ത/ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് 1500 രൂപ പിഴയടിക്കുക. വാഹനം വാങ്ങുന്ന ദിവസം മുതൽ ഇടത്തും വലത്തുമുള്ള കണ്ണാടികൾ മടക്കിവെച്ച് ഓടിക്കുക പല ഡ്രൈവർമാരുടേയും പതിവാണ്. ആവശ്യ സമയത്ത് ഇരുവശത്തേയും കണ്ണാടികളിലൂടെ നോക്കി വാഹനം ഓടിക്കാൻ ഡ്രൈവിങ്ങ് സ്ക്കൂളുകൾ മുതൽക്കേ ഡ്രൈവർമാരെ പരിശീലിപ്പിക്കുക.

6. കോടതി വാഹനങ്ങളും, ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടേയും മന്ത്രിമാരുടേയും വക്കീലന്മാരുടേയും വാഹനങ്ങളുമൊക്കെ നിയമം ലംഘിച്ചാൽ സാധാരണക്കാരുടെ വാഹനങ്ങൾക്കെന്ന പോലെ പിഴയടിക്കുക. നോ പാർക്കിങ്ങ് പ്രദേശത്ത് പാർക്ക് ചെയ്തിരിക്കുന്ന കോടതി വാഹനങ്ങൾ എറണാകുളം നഗരത്തിൽ പലപ്പോഴും കണ്ടെത്താനാകും. എറണാകുളം കുടുംബക്കോടതി പരിസരത്ത്, നോ പാർക്കിങ്ങ് ബോർഡിനടിയിൽത്തന്നെ വാഹനം പാർക്ക് ചെയ്യുന്നത് വക്കീലന്മാരുടെ സ്ഥിരം പരിപാടിയാണ്. ഒരു നടപടിയും എടുത്ത് കാണാറില്ലെന്ന് മാത്രമല്ല, അതേ വാഹനങ്ങൾ സ്ഥിരമായി അവിടെ പാർക്ക് ചെയ്യുന്നതിന്റെ തെളിവുകൾ ഹാജരാക്കാൻ ആ വഴിയിലൂടെ നിത്യേന പോകുന്ന ഏതൊരാൾക്കുമാകും. എറണാകുളത്ത് മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട് ഇത്തരം ധാർഷ്ട്യങ്ങൾ. കോടതിയും വക്കീലന്മാരും വേണം നിയമം പരിപാലിക്കപ്പെടാൻ മാതൃകുയാവേണ്ടത്. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് എവിടെയെങ്കിലുമുള്ള നോ പാർക്കിങ്ങ് പ്രദേശത്ത് വാഹനം പാർക്ക് ചെയ്താൽ, 15 മിനിറ്റിനകം മഞ്ഞ സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ച് ഫൈൻ അടിക്കുന്നത് വളരെ ഫലപ്രദമായാണ് ട്രാഫിക്ക് പൊലീസുകാർ ചെയ്തുപോരുന്നത്. പക്ഷേ, ഈ പിഴയടിക്കൽ പരിപാടി സാധാരണക്കാരിൽ മാത്രമായി ഒതുക്കുന്നത് ശരിയല്ല.

ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അതുവഴി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടിയാണല്ലോ ഈ പിഴയടിക്കലെല്ലാം. റോഡപകടങ്ങൾ ഒഴിവാക്കാൻ ഇതിൽക്കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാരിനും ജനങ്ങൾക്കുമാവും. അതിൽ ചിലത് സൂചിപ്പിക്കട്ടെ.

1. നാലുവരിപ്പാതകളൊക്കെ ഉള്ളയിടങ്ങളിൽ സ്പീഡ് ട്രാക്ക്, സ്ലോ ട്രാക്ക് എന്നതൊക്കെ എത്തരത്തിൽ ഉപയോഗിക്കണമെന്നും ട്രാക്കുകൾ മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ബോധവൽക്കരണം ആരംഭിക്കുക. ഡ്രൈവിങ്ങ് സ്ക്കൂളുകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ഇത്തരം ബോധവൽക്കരണം തുടരുക.

2. തിരക്ക് പിടിച്ച റോഡുകളാണ് ഇന്ന് കേരളത്തിൽ എമ്പാടുമുള്ളത്. പഴയ രീതിയിൽ, കൈ വെളിയിലിട്ട് മൂന്ന് വട്ടം കറക്കി സിഗ്നൽ നൽകുന്നതൊക്കെ കൈ തന്നെ നഷ്ടപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന് വരും. ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക, അതേപ്പറ്റി ബോധവൽക്കരിക്കുക.

3. തെറ്റായ ഇൻഡിക്കേറ്റർ ഉപയോഗങ്ങൾ തിരുത്തിക്കൊടുക്കുക. ഉദാഹരണത്തിന്, വലതുവശത്തെ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട്, ഓവർ ടേക്ക് ചെയ്തോളൂ എന്ന് പറയുന്ന ഒരു പതിവ് ഇന്ത്യയൊട്ടുക്കുണ്ട്. തെറ്റായ ഒരു സിഗ്നൽ രീതിയാണത്. അങ്ങനെയൊരു സിഗ്നൽ ഇട്ടാൽ വാഹനം വലത്തേക്ക് തിരിക്കാൻ പോകുന്നു എന്നാണ് കൃത്യമായി സിഗ്നൽ ഉപയോഗിച്ച് ശീലമുള്ള ഒരാൾ മനസ്സിലാക്കുക. ഇതുണ്ടാക്കുന്ന ചിന്താക്കുഴപ്പങ്ങൾ ഏതെങ്കിലും അപകടത്തിൽ ചെന്ന് കലാശിച്ചെന്ന് വരാം. ഇടത്തുവശത്തെ ഇൻഡിക്കേറ്റർ പ്രകാശിപ്പിച്ചുകൊണ്ടാവണം ഓവർടേക്ക് ചെയ്യാനുള്ള സിഗ്നൽ കൊടുക്കേണ്ടത്.

4. സീബ്രാ ക്രോസിങ്ങുകൾ, കാൽനടക്കാരന് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ളതാണ്. ഒരാൾ റോഡ് ക്രോസ് ചെയ്യാനായി വരയിലേക്ക് കാലെടുത്ത് വെച്ചാൽ, അയാൾ റോഡ് മുറിച്ച് കടക്കുന്നതിന് മുന്നേ, തന്റെ വാഹനം വരയ്ക്ക് അപ്പുറം കടത്താൻ ശ്രമിക്കുക എന്നതാണ് ഈ രാജ്യത്തെ മിക്കവാറും ഡ്രൈവർമാരുടേയും സമ്പ്രദായം. അതിന് വ്യത്യാസം ഉണ്ടായേ പറ്റൂ. വാഹനം വേഗത കുറച്ച് നിറുത്തിക്കൊടുക്കാനുള്ള സന്മനസ്സ് ഓരോ ഡ്രൈവർമാരും കാണിക്കണം. കാൽനടക്കാരൻ മുഴുവൻ ദൂരവും നടന്നോ അല്ലെങ്കിൽ പ്രൈവറ്റ് ബസ്സ് പിടിച്ചോ കൂടണയാൻ ശ്രമിക്കുന്നവനാണെന്നുള്ള ബോധം, സ്വന്തം വാഹനം ഓടിക്കുന്നവർക്കെങ്കിലും ഉണ്ടാകണം. സീബ്രാ ക്രോസിങ്ങുകൾ തങ്ങളുടെ അവകാശവും അധികാരവും ആണെന്നുള്ള ബോധം കാൽനടയാത്രക്കാർക്കും ഉണ്ടാകണം. എറണാകുളം നഗരത്തിൽ തിരക്കുള്ള പലയിടങ്ങളിലേയും സീബ്രാ ക്രോസിങ്ങുകളിൽ പൊലീസാണ് കാൽനടക്കാരനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്. ഈ അവസ്ഥ മാറി, സ്വയം റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാരന് പറ്റുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടണം.

5. അവസാനമായി വാഹനം ഓടിക്കുന്നവരോടായി ഒരു ചെറിയ കാര്യം കൂടെ സൂചിപ്പിക്കട്ടെ. കേരളമെന്നാൽ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ നീളുന്ന ഒരു ഷോപ്പിങ്ങ് മാൾ ആണ്. ഇപ്പറഞ്ഞ മാളിലെ ഒരു കടയിൽ നിന്ന് എതിർവശത്തുള്ള മറ്റൊരു കടയിലേക്ക് ഏത് നിമിഷം വേണമെങ്കിലും ബിഗ് ഷോപ്പറുമായി ഒരാൾ കുറുകെ ചാടിയെന്ന് വരാം. അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം.

ഇനി സർക്കാരിനോട് ഒരു ചെറിയ പരാതി. നികുതിയിനത്തിലും പിഴയിനത്തിലും പണം പിരിച്ചെടുത്താൽ മാത്രം മതിയോ ? ചിലതൊക്കെ വാഹനം ഓടിക്കുന്നവർക്കായി ചെയ്ത് കൊടുക്കേണ്ടതും ഭരണകൂടത്തിന്റെ കടമയല്ലേ ? പുതിയ വാഹനം വാങ്ങുമ്പോൾ ഓരോ വാഹനമുടമയും 15 കൊല്ലത്തെ നികുതി  ഒരുമിച്ച് അടക്കുന്നുണ്ട്. എന്നാൽ 15 കൊല്ലം മുന്നോട്ടുള്ള പുരോഗതിയോടെ റോഡുകൾ ഉണ്ടാക്കപ്പെടുന്നുണ്ടോ, നിലവിലുള്ള റോഡുകൾ പരിപാലിക്കപ്പെടുന്നുണ്ടോ ? അങ്ങനെ ചില ചെറിയ കാര്യങ്ങൾ കൂടെ വാഹനമുടമകൾക്കായി ചെയ്തു കൊടുക്കാത്തതെന്താണ് ?
.