Wednesday 27 July 2011

റോഡ് നന്നാക്കൂ, എന്നിട്ട് പിഴയടിക്കൂ.

റണാകുളം ജില്ലയിൽ, നഗരത്തിന്റെ ഹൃദയഭാഗത്ത് ജീവിക്കുന്ന ഒരാൾ എന്ന നിലയ്ക്കാണ് ഇതെഴുതുന്നത്. പറയാനുള്ളത് നഗരഹൃദയത്തിന്റെ നാഡീഞരമ്പുകളായ റോഡുകളെപ്പറ്റിത്തന്നെയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മേയർ വന്ന ഉടനെ നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളും പുതുക്കിപ്പണിതിരുന്നു. കഷ്ടി 7 മാസം കൊണ്ട് ആ റോഡുകളൊക്കെയും വീണ്ടും താറുമാറായിക്കഴിഞ്ഞിരിക്കുന്നു.  ട്രാൻസ്‌പോർട്ട് ബസ്സ് സ്റ്റാന്റിലേക്ക് പോകുന്ന വഴി, സ്മാർട്ടായിട്ടുള്ള ഒരു നഗരത്തിനെന്നല്ല, ഒരു കൂതറ നഗരത്തിന് പോലും ചേരുന്ന കോലത്തിലല്ല കിടക്കുന്നത്. ഹൈക്കോർട്ടിന്റെ പരിസരത്തും, തേവരപ്പാലത്തിന്റെ ഭാഗത്തും, ചിറ്റൂർ റോഡിലും, ഫോർട്ട് കൊച്ചിയിലും, എന്നുവേണ്ട നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും കുണ്ടും കുഴിയുമായി, മഴവെള്ളം നിറഞ്ഞ് കുഴികളുടെ ആഴം പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കുണ്ടും കുഴിയും എന്ന് പറഞ്ഞാൽ അതൊരു ശരിയായ വർണ്ണനയാകില്ല. ഗർത്തങ്ങളാണ് പല റോഡുകളിലും. ഓണക്കാലത്ത് പാതാളത്തിൽ നിന്ന് മാവേലിക്ക് കയറി വരാൻ പാകത്തിനാണോ റോഡിലുള്ള ഈ ഗർത്തങ്ങളൊക്കെ ഇങ്ങനിട്ടിരിക്കുന്നത് എന്നൊരു സഹൃദയന് സംശയം തോന്നിയാൽ തെറ്റ് പറയാനാവില്ല.


കേരളത്തിലെ റോഡുകൾ മോശമാകുന്നതിനെപ്പറ്റി പറയുമ്പോൾ പലപ്പോഴും കേട്ടിട്ടുള്ള ചില ന്യായീകരണങ്ങളുണ്ട്. മരങ്ങളുടെ ചോലകൾ നിറയെയുള്ള റോഡുകൾ മോശമാകാനുള്ള സാദ്ധ്യത അധികമാണ്. മഴയും പിന്നെ മരമഴയും ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണിതത്രേ! റോഡുകൾ മോശമായാൽ പിന്നെ അതൊന്ന് ശരിയാക്കണമെങ്കിൽ മഴ ഒന്ന് തീരണമല്ലോ എന്നൊരു ന്യായീകരണവും ഉണ്ട്. ഇത് രണ്ടും വെറും മുട്ടാപ്പോക്ക് ന്യായങ്ങൾ മാത്രമാണെന്നാണ് എന്റെ പക്ഷം. അതിനെ സാധൂകരിക്കാനായി ഒരുദാഹരണം ചൂണ്ടിക്കാട്ടാം. എന്റെ ഗ്രാമമായ വൈപ്പിൻ കരയിൽ 2004 ൽ ആണ് അവസാനമായി റോഡ് പണി നടന്നത്. 25 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് വളരെ മനോഹരമായാണ് അന്ന് പുതുക്കിപ്പണിഞ്ഞത്. റോഡിൽ പലയിടത്തും മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇടങ്ങളുണ്ട്. ഇപ്പോഴും മഴക്കാലത്ത് ആ ഭാഗമൊക്കെ വെള്ളത്തിനടിയിലാകും. എന്നിട്ടും റോഡ് ഇതുവരെ പൊട്ടിയിട്ടില്ല. അന്ന് ആ റോഡ് നിർമ്മാണസമയത്ത് മണിക്കൂറുകളോളം ഞാൻ നോക്കി നിന്നിട്ടുണ്ട്. ഒരടിക്ക് മേൽ കനത്തിലായിരുന്നു ടാറും മെറ്റലുമൊക്കെ ഇട്ട് റോഡ് കെട്ടിപ്പൊക്കിയത്. റോഡ് പണി കഴിഞ്ഞപ്പോൾ റോഡിനിരുവശത്തുമുള്ള ഭാഗം താഴ്‌ന്ന് പോയതുകൊണ്ട്, ഇരുചക്രവാഹനങ്ങൾ പലതും ശ്രദ്ധിക്കാതെ അതിലേക്ക് തെന്നി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് അവിടേയും ചെങ്കൽ‌പ്പൊടി കൊണ്ടുവന്നിട്ട് റോഡിന്റെ ഒപ്പം പൊക്കിയെടുക്കുകയായിരുന്നു. ഇപ്പറഞ്ഞതൊന്നും കണക്കിലെടുക്കണമെന്നില്ല. മനുഷ്യനിർമ്മിതമായ വില്ലിങ്ങ്‌ടൺ ഐലന്റിൽ സായിപ്പ് ഉണ്ടാക്കിയിട്ട് പോയ റോഡുകൾ എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകളില്ലാതെ നിലനിന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

പറഞ്ഞ് വന്നത്, റോഡ് പണിയേണ്ട രീതിയിൽ നല്ലവണ്ണം പണിതാൽ പിന്നെ കൊല്ലത്തിൽ ഒരിക്കലോ മറ്റോ അവിടവിടെ ഉണ്ടായേക്കാവുന്ന വിള്ളലുകൾ അടച്ചാൽ മതിയാകും. പക്ഷെ ഇപ്പറഞ്ഞതുപോലൊന്നുമല്ല പൊതുവെ നമ്മുടെ നാട്ടിൽ റോഡുണ്ടാക്കപ്പെടുന്നത്. റോഡ് പണിയുമായി ജീവിതം മുന്നോട്ട് നയിക്കുന്ന കുറേ കോൺ‌ട്രാൿടർമാർക്ക് കാലാകാലം കറവപ്പശുവായി കൊണ്ടുനടക്കാനുള്ള ഒരു പദ്ധതി; ഒറ്റയടിക്ക് നല്ല റോഡ് നിർമ്മിക്കപ്പെട്ടാൽ അതിന്റെ പേരിൽ കൊല്ലാകൊല്ലം തടയുന്ന കിംബളം ഇല്ലാതായിപ്പോകുമെന്ന് ഭയന്ന് പേരിനൊരു റോഡ് നന്നാക്കലിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥത; നല്ല രീതിയിൽ കാലാകാലം നിലനിൽക്കുന്ന റോഡിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാതെ മിനുക്കുപണികൾ നടത്തി മുന്നോട്ട് പോയാൽ മതി എന്ന് തീരുമാനിക്കുന്ന ഭരണകൂടത്തിന്റെ പിടിപ്പുകേട് ; ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ.  ഇപ്പറഞ്ഞതിന്റെ പൊരുൾ കൃത്യമായി മനസ്സിലാക്കാൻ ‘വെള്ളാനകളുടെ നാട് ‘ എന്ന സിനിമ ഒന്ന് കണ്ടാൽ മതിയാകും.


മുകളിൽ ഞാൻ പരാമർശിച്ച വൈപ്പിൻ മുനമ്പം റോഡിന്റെ ‘പുതുവൈപ്പ് ‘ ഭാഗമൊക്കെ ഇപ്പോൾ പൊട്ടിനാശമായിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. പൈപ്പ് ഇടാൻ വേണ്ടി റോഡിന്റെ വശങ്ങൾ കുഴിച്ചത് മാത്രമാണ്. റോഡ് പണി കഴിഞ്ഞ ഉടനെ തന്നെ പൈപ്പ് ഇടാനോ കേബിൾ ഇടാനോ ആയി കുഴിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണല്ലോ ? കുഴിക്കുന്ന ഡിപ്പാർട്ട്മെന്റുകാർ റോഡ് നന്നാക്കാനുള്ള പണം കൊടുക്കാറുണ്ടെന്നാണ് അറിവ്. പക്ഷെ അതുകൊണ്ട് ജനങ്ങൾക്കെന്ത് കാര്യം? അടുത്ത പ്രാവശ്യം കാര്യമായ റോഡ് പണി നടക്കുമ്പോളല്ലാതെ ഈ കുഴികൾ മൂലം റോഡിനുണ്ടായ പരിക്കുകൾ ചികിത്സിക്കപ്പെടുന്നില്ല.

നിവൃത്തികേടുകൊണ്ട് ഇതൊക്കെ സഹിക്കാമെന്ന് വെക്കാം. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ. നമ്മുടെ നാട്ടിൽ ഇപ്പോൾ ഹെൽമറ്റ് ധരിക്കുന്നതും സീറ്റ് ബെൽറ്റ് ഇടുന്നതുമൊക്കെ നിർബന്ധമാക്കിയിരിക്കുകയാണല്ലോ ? (ഡ്രൈവർ മാത്രം സീറ്റ് ബൽറ്റ് ഇട്ടാൽ മതി, ഡ്രൈവർ മാത്രം ഹെൽമറ്റ് വെച്ചാൽ മതി എന്ന നിയമത്തിന്റെ അടിസ്ഥാനമെന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടുമില്ല.) ഒരാൾ ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കിൽ അയാൾ അപകടത്തിൽ പെട്ടെന്ന് വരും, മരിച്ചുപോയെന്നും വരും. അങ്ങനെ സംഭവിച്ചാൽ അതുകൊണ്ട് ഭരണകൂടത്തിനോ കോടതിക്കോ നഷ്ടമൊന്നും ഇല്ലല്ലോ ? പിന്നെന്തിനാണ് ഈ രണ്ട് നിയമങ്ങൾ ? അവനവന് വേണ്ടെങ്കിൽ അവനവന്റെ കുടുംബത്തിന് വേണ്ടെങ്കിൽ പിന്നെ ഇതൊക്കെ ഉപയോഗിക്കണമെന്ന് ബലം പിടിക്കുന്നത് എന്തിനാണ്. ഇപ്പറഞ്ഞ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകളുടെ കൈയ്യിൽ നിന്നും പണം പിടുങ്ങുക എന്നത് മാത്രമല്ലേ ലക്ഷ്യം ? അല്ലാതെ വാഹനങ്ങൾ ഓടിക്കുന്ന ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന ആഗ്രഹത്തോടെയുള്ള നിയമം അല്ലല്ലോ ഇത്. ജനങ്ങളുടെ സുരക്ഷയാണ് ആഗ്രഹിക്കുന്നതെങ്കിൽ, പിഴ ഇടാക്കുന്നതിനു മുൻപ് ചെയ്യേണ്ടത് റോഡിലെ ഈ ഗർത്തങ്ങളിൽ വീണ് അപകടം ഉണ്ടാകാതിരിക്കാനായി റോഡുകൾ നന്നായി സംരക്ഷിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമല്ലേ ? നടപ്പാതകൾ എന്ന് പറയുന്ന ഓവുചാലുകൾക്ക് മുകളിലുള്ള പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റിയിടുകയല്ലേ ? അതൊക്കെ എന്തുകൊണ്ട് ചെയ്യുന്നില്ല. അതൊക്കെ ചെയ്തിട്ട് പോരേ ഹെൽമറ്റും സീറ്റ് ബൽറ്റും ഇടാത്തവന് പിഴയടിക്കുന്നത്.

ഇതുപോലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അത് പാലിക്കാത്തവർക്ക് പിഴയടിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളിൽ കരമടക്കുന്ന ഓരോ പൌരന്റേയും എല്ലാ ചികിത്സാച്ചെലവുകളും സർക്കാർ തന്നെയാണ് വഹിക്കുന്നത്. അതിനാൽ, ഈ നിയമങ്ങൾ ലംഘിക്കുന്ന ജനങ്ങൾക്ക് പിഴയടിക്കാനുള്ള അവകാശം അവർക്കുണ്ട്. നമ്മുടെ രാജ്യത്ത് സ്വന്തം വാഹനവുമായി അപകടത്തിൽ പെടുന്നവന് സർക്കാർ സഹായമൊന്നും നൽകാറില്ലല്ലോ ? ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും ഫോൺ ചെയ്തുകൊണ്ട് വാഹനം ഓടിക്കുന്നവർക്കും പിഴ അടിക്കാമെന്നല്ലാതെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാത്തവരെ പിഴിയാനുള്ള ധാർമ്മികമായ അവകാശം ഭരണകൂടത്തിനില്ല. അതുണ്ടാകണമെങ്കിൽ ആദ്യം വാഹനം ഓടിക്കാൻ പാകത്തിന് റോഡുകൾ നന്നാക്കിയിടണം. അതുമല്ലെങ്കിൽ വാഹനാപകടത്തിൽ പെടുന്നവന്റെ എല്ലാ ചികിത്സാച്ചിലവുകളും സർക്കാർ തന്നെ വഹിക്കുന്നുണ്ടായിരിക്കണം.


ഈ വക കാര്യങ്ങളൊക്കെ ബഹുമാനപ്പെട്ട നീതിന്യായ കോടതിക്ക് മുന്നിൽ എത്തിക്കാനായി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ  ഞാനൊരു തീരുമാനമെടുത്തു. എറണാകുളം നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടില്ല. പോലീസ് പിടിച്ച് നിയമം ലംഘിച്ചെന്ന് പറഞ്ഞ് പിഴ ഇടാക്കാൻ ശ്രമിച്ചാൽ പിഴ കൊടുക്കില്ല, പകരം എനിക്ക് കോടതിയിലേക്കുള്ള കടലാസ് തന്നാൽ മതി എന്ന് പറയും. എന്നിട്ട് കോടതിയിൽച്ചെന്ന് കാര്യം ബോധിപ്പിക്കും. ഇതായിരുന്നു തീരുമാനം. മാസങ്ങളോളം ഞാനങ്ങനെ സീറ്റ് ബൽട്ട് ഇടാതെ വാഹനമോടിച്ചു. ഈ ദിവസങ്ങളിലെല്ലാം കൂടെ യാത്ര ചെയ്യുന്ന ഭാര്യ വല്ലാത്ത അങ്കലാപ്പിലായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. എന്റെ ലക്ഷ്യം കോടതിയിൽ എത്തിപ്പറ്റുക എന്നതായിരുന്നു.

അങ്ങനൊരു ദിവസം എറണാകുളം സൌത്ത് പാലം ഇറങ്ങി വളഞ്ഞമ്പലേക്ക് കടന്നപ്പോൾ ട്രാഫിൿ പൊലീസുകാരൻ ഒരാൾ കൈകാണിച്ച് വാഹനം നിർത്തി. സീറ്റ് ബെൽട്ട് ഇട്ടിട്ടില്ലല്ലോ പിഴ അടച്ച് പോയാൽ മതി എന്ന് പറഞ്ഞു. തൊട്ടപ്പുറത്ത് നിർത്തിയിട്ട പൊലീസ് ബൈക്കിനരുകിൽ സബ് ഇൻസ്പെൿടർ പിഴ കൈപ്പറ്റാനായി നിൽക്കുന്നുണ്ട്. വാഹനം അരികുചേർത്ത് നിറുത്തി ഞാൻ എസ്.ഐ.യുടെ അടുത്തെത്തി. 100 രൂപ പിഴയടക്കണമെന്ന് എസ്.ഐ. ; പറ്റില്ലെന്നും കോടതിയിലേക്കുള്ള കടലാസ് തന്നാൽ ബാക്കി കാര്യങ്ങളൊക്കെ അവിടെ ബോധിപ്പിച്ചോളാമെന്നും ഞാൻ. ആ ദിവസങ്ങളിൽ സൌത്ത് പാലം മുഴുവൻ ടാറിങ്ങിനായി കൊത്തിക്കിളച്ച്  ഇട്ടിരിക്കുകയായിരുന്നു. പക്ഷെ, തുടർച്ചയായ മഴ കാരണം, ടാർ ചെയ്യാനാകാതെ പാലം അതേ അവസ്ഥയിൽത്തന്നെ ആഴ്ച്ചകളോളം കിടന്നുപോയി.

“100 രൂപയുടെ പെറ്റി കേസൊന്നും കോടതിയിലേക്ക് വിടുക പതിവില്ല, അത്രയ്ക്ക് നിർബന്ധമാണെങ്കിൽ അതിവേഗത്തിലും അലക്ഷ്യമായും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നൊരു കേസ് ചാർജ്ജ് ചെയ്ത് ഞാൻ തന്നെ കോടതിയിലേക്ക് വിടാം. അതാകുമ്പോൾ 1000 രൂപ പിഴയടക്കേണ്ട ചാർജ്ജ് ആണ്. ” ഐ.ഐ. വളരെ മാന്യമായിട്ട് തന്നെയാണ് ആദ്യാവസാനം സംസാരിച്ചത്.

“ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാനിതിലൂടെ അതിവേഗത്തിൽ വാഹനം ഓടിച്ചെന്ന് സാറ് ചാർജ്ജ് ഷീറ്റ് എഴുതിയാൽ കോടതിക്ക് പോലും മനസ്സിലാകും അത് കള്ളക്കേസ്സാണെന്ന്. അങ്ങനൊരാൾക്കും വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ പാലത്തിലെന്ന് സാറിനുമറിയാം കോടതിക്കുമറിയാം. അതുകൊണ്ട് കള്ളക്കേസ് ഉണ്ടാക്കിയാൽ കോടതിൽ സാറിന് ഉത്തരം മുട്ടിയെന്ന് വരും. അത് മാത്രമല്ല ചെയ്യാത്ത കുറ്റം ഞാനൊരിക്കലും ഏൽക്കുകയുമില്ല.” എസ്.ഐ.മാന്യമായി ഇടപെടുന്നെന്ന് കണ്ടപ്പോൾ എനിക്ക് ഭയങ്കര ധൈര്യം.

“താൻ പെട്ടെന്ന് പണമടച്ച് പോകുന്നുണ്ടോ. താനൊരാൾ കാരണം എത്രപേരെയാണ് ഞാനിപ്പോൾ പിടിക്കാതെ വിട്ടത്. ഇവിടെ ഒരു വണ്ടിയിൽക്കൂടുതൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന് കണ്ടുകൂടെ ? “

“ഇല്ല സാർ, ഞാൻ പിഴയടക്കില്ല. എന്നെ കോടതിയിലേക്ക് വിട്ടാൽ മതി. എനിക്ക് തിരക്കൊന്നും ഇല്ല. ഞാനിവിടെ കാത്തുനിൽക്കാം. സാറ് മറ്റുള്ളവരെയൊക്കെ പിടിച്ച് പിഴയൊക്കെ അടപ്പിച്ചതിനുശേഷം മാത്രം എന്റെ കാര്യം പരിഗണിച്ചാൽ മതി”

ഇതിനിടയിൽ ഹെൽമറ്റ് വെക്കാത്തവർ രണ്ട് പേർ പിടിക്കപ്പെട്ടു. പിഴയടച്ച് ഒന്നുമറിയാത്ത ഭാവത്തിൽ അവർ സ്ഥലം കാലിയാക്കുകയും ചെയ്തു.

“താൻ പറയുന്ന കാര്യമൊക്കെ ന്യായം തന്നെ. പക്ഷെ റോഡ് നന്നാക്കൽ എന്റെ ജോലിയല്ലല്ലോ ? അതൊക്കെ സർക്കാർ ചെയ്യേണ്ട കാര്യമല്ലേ. ഞാൻ എന്നെ ഏൽ‌പ്പിച്ചിരിക്കുന്ന ജോലിയാണ് ചെയ്യുന്നത് ”

“സർക്കാറിന്റെ പ്രതിനിധിയായിട്ടാണല്ലോ സാറ് എന്നെ പിടിച്ചിരിക്കുന്നത്. അപ്പോൾപ്പിന്നെ എനിക്ക് സർക്കാറിനോട് പറയാനുള്ള കാര്യങ്ങൾ സാറിനോടല്ലാതെ ആരോട് പറയും? കോടതിയാണ് പിന്നൊരു ആശ്രയം. അതുകൊണ്ടല്ലേ കോടതിയിലേക്കുള്ള കടലാസ് ചോദിക്കുന്നത്.?

“ഇയാളെക്കൊണ്ട് വലിയ ശല്യമായല്ലോ ? “ എസ്.ഐ.യുടെ ക്ഷമ നശിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ ഞാനൊരു ഒത്തുതീർപ്പ് ഫോർമുല നിർദ്ദേശിച്ചു.

“ കോടതിയിൽച്ചെന്ന് എന്റെ പരാതി ബോധിപ്പിക്കാനായിട്ടാണ് ഞാനിത്രയും നാൾ നിയമം ലംഘിച്ച് നടന്നിരുന്നത്. സാറ് പറയുന്നത് പ്രകാരം 100 രൂപയുടെ പെറ്റിക്കേസുകൾ കോടതിയിലേക്ക് വിടില്ലെന്ന് ഞാനിപ്പോൾ മനസ്സിലാക്കി. അതുകൊണ്ട് ഞാനിന്നുമുതൽ സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി ഓടിച്ചോളാം. പകരം ഈ നിയമലംഘനം സാറ് കണ്ടില്ലാന്ന് വെക്കണം. സമ്മതമാണെങ്കിൽ ഞാൻ പോകുന്നു. അല്ലെങ്കിൽ ഞാനിവിടെത്തന്നെ ഇന്ന് മുഴുവനും നിന്നോളാം.”

എസ്.ഐ.ക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു. പേരെന്താണെന്നും വീടെവിടാണെന്നും ജോലിയെന്താണെന്നുമൊക്കെ ലോഹ്യം ചോദിച്ച് അദ്ദേഹമെന്നെ പിഴയടിക്കാതെ പറഞ്ഞുവിട്ടു. സീറ്റ് ബെൽട്ട് ഇട്ടുകൊണ്ടുതന്നെ ഞാനവിടന്ന് വണ്ടിയുമെടുത്ത് യാത്ര തുടർന്നു.

ഈ സംഭവത്തിന് ശേഷം പുതിയ കോർപ്പറേഷൻ വന്നു. റോഡുകൾ ഒക്കെ നന്നാക്കി. പക്ഷെ മാസങ്ങൾക്കകം റോഡുകളൊക്കെ പഴയ അവസ്ഥയിലായി. ഇനിയിപ്പോൾ മഴയൊക്കെ മാറാതെ റോഡ് പണിയൊന്നും നടക്കുമെന്ന് തോന്നുന്നില്ല. പണിതാലും ഒരു അടുത്ത മഴയിൽ പൊളിഞ്ഞിരിക്കുമെന്ന് കോൺ‌ട്രാൿടറന്മാരും അവരുടെ പണി പരിശോധിച്ച് വിലയിരുത്താൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പുവരുത്തിയിരിക്കും. ഇതങ്ങനെ തുടർന്ന് പോകും. ആയിക്കോളൂ. പക്ഷേ.... ഹെൽമറ്റ് ഇടാത്തവനേയും സീറ്റ് ബൽറ്റ് ഇടാത്തവനേയും പിടിച്ച് പിഴയടിക്കുന്നതിന് മുന്നേ, റോഡുകൾ നന്നാക്കണം. അവിടവിടെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ കുഴികളൊക്കെ ഞങ്ങളങ്ങ് സഹിച്ചോളാം. പക്ഷെ ഇതുപോലെ താറുമാറായിക്കിടക്കുന്ന റോഡിൽ വണ്ടി ഓടിക്കുന്നതിന് 15 വർഷത്തെ ടാക്സ് ഒറ്റയടിക്ക് നൽകുന്ന ജനങ്ങളെ, അവരുടെ സുരക്ഷയ്ക്കെന്ന പേരിൽ, പിഴയെന്ന ഓമനപ്പേരിട്ട് പിടിച്ചുപറി നടത്തരുത്.

വാൽക്കഷണം:‌- ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നതൊക്കെ വാഹനം ഓടിക്കുന്നവർ മാത്രമല്ല യാത്രക്കാർ എല്ലാവരും ഉപയോഗിക്കേണ്ടതാണ്. അതൊക്കെ ഉപയോഗിച്ചാൽ നമ്മുടെ പോക്കറ്റ് കാലിയാകില്ലെന്ന് മാത്രമല്ല, ജീവനും ചിലപ്പോൾ ബാക്കിയുണ്ടാകും. നമ്മളുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം. മുകളിൽ‌പ്പറഞ്ഞതൊക്കെയും, ഹൈക്കോർട്ട് പരിസരത്ത് ജീവിച്ചിട്ടും കോടതിയിൽ കയറി സ്വന്തം പ്രതിഷേധം അറിയിക്കാൻ പറ്റാതെ, പാതാളസമാനമായ ഈ റോഡിലൂടെ നിരന്തരം വാഹനമോടിക്കുകയും, ആഴ്ച്ചയിൽ നാല് പ്രാവശ്യമെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നറിയാനായി വാഹനം തടയപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഒരുവന്റെ പ്രതിഷേധക്കുറിപ്പ് മാത്രം.

ചിത്രങ്ങൾക്ക് കടപ്പാട് :- ഗൂഗിൾ

Friday 22 July 2011

‘കക്കട്ടിൽ യാത്രയിലാണ് ‘


ല്ല മുഖപരിചയം”
“ഞാൻ കണ്ണൂരിലാണ് “
“കണ്ണൂരിൽ എവിടെയാണ് ? “
“പിണറായിയിൽ”
“പേര് ?”
“വിജയൻ”
“പിണറായി വിജയേട്ടനാണോ ?”
“അതെ.... നിങ്ങൾ?”
“വടകരയിലാണ് “
“വടകരയിൽ എവിടെ ?”
“കക്കട്ടിൽ”
“പേര് ”
“അൿബർ”
“അൿബർ കക്കട്ടിലാണോ?”
“അതെ”

പിണറായി വിജയനും, അൿബർ കക്കട്ടിലും ഒരു തീവണ്ടിയാത്രയ്ക്കിടയിൽ ആദ്യമായി നേരിൽ കണ്ടുമുട്ടുന്ന രംഗമാണിത്. ഇന്നത്തേതുപോലെ എഴുത്തുകാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം രൂപങ്ങൾ നാഴികയ്ക്ക് നാലുവട്ടം ചാനലുകളിലും പത്രമാദ്ധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാത്ത കാലഘട്ടത്തിലെ ഒരു പരിചയപ്പെടൽ. ഇത്തരം പല പ്രമുഖന്മാരുമാരേയും ലേഖകൻ പരിചയപ്പെടുന്നത് യാത്രകൾക്കിടയിലാണ്. കുട്ടി അഹമ്മദ് കുട്ടി(എം.എൽ.എ) യെ കണ്ടിട്ടുള്ളത് തീവണ്ടിയിൽ വെച്ച് മാത്രമാണത്രേ!

ഡീ.സി. ബുക്ക്സ് ഇക്കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ ‘കക്കട്ടിൽ യാത്രയിലാണ് ‘ എന്ന പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലും, പുസ്തകത്തിന്റെ പേരിൽ നിന്ന് മനസ്സിലാക്കാവുന്നതുപോലെ, അൿബർ കക്കട്ടിൽ വിവരിക്കുന്നത് യാത്രയ്ക്കിടയിലെ സംഭവങ്ങളും പരിചയപ്പെടലുകളും അനുഭവങ്ങളും തന്നെയാണ്.
യാത്രയാണ് വിഷയം എന്നതുകൊണ്ടായിരിക്കാം പുസ്തകം കൈയ്യിൽക്കിട്ടിയ പാടേ വായിച്ച് തീർത്തു. സാഹിത്യലോകത്തെന്ന പോലെ മറ്റ് പ്രമുഖ മേഖലകളിലും അദ്ദേഹത്തിനുള്ള സുഹൃത്‌വലയം കൂടെ പുസ്തകം കാണിച്ചുതരുന്നുണ്ട്.

രാഷ്ട്രീയക്കാർക്കിടയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഉയർന്ന വായനക്കാരൻ കൂടെയായ സി.എച്ച്.ഹരിദാസ് എന്ന കോൺഗ്രസ്സുകാരനെയാണ് ‘അങ്ങനെ നാം പുറപ്പെടുകയാണ് ‘ എന്ന ആദ്യ അദ്ധ്യായത്തിലൂടെ കക്കട്ടിൽ പരിചയപ്പെടുത്തുന്നത്. ഹരിദാസിന്റെ ആകസ്മിക മരണവും ഒരു യാത്രയായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. അപൂർവ്വ ജനുസ്സെന്ന് കക്കട്ടിൽ പറയുന്ന ഹരിദാസ് ഇന്നുണ്ടായിരുന്നെങ്കിൽ, കേരള രാഷ്ട്രീയത്തിൽ ഏത് സ്ഥാനത്തായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. വായനയും വിവരവുമൊക്കെ ഉണ്ടായിരുന്ന ആളായതുകൊണ്ട് ഉന്നതനിലയിൽ എത്തുന്നതിന് പകരം, കുതികാൽ വെട്ട് രാഷ്ട്രീയത്തിന്റെ ഇരയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടിക്കാണാനാണ് സാദ്ധ്യതയെന്നാണ് തോന്നിയത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് കക്കട്ടിലിന്റെ കാര്യത്തിലും സത്യമാണെന്ന് ഹരിദാസ് കക്കട്ടിലിനെ ബോദ്ധ്യപ്പെടുത്തുന്നു. സ്വന്തം വീടിനു മുന്നിലുള്ള പൊന്മേനി അമ്പലത്തേക്കുറിച്ച് അറിയാത്ത കക്കട്ടിൽ റഷ്യയിൽ പോകാൻ താൽ‌പ്പര്യം കാണിക്കുമ്പോളാണത്.  ‘സ്വന്തം നാട് മാത്രമല്ല വീടകവും പറമ്പും പോലും നേരാംവണ്ണം കാണാത്തവരാണ് നമ്മൾ. വീട്ടിൽ മാറാല പിടിച്ചിരിക്കുന്നു, ഫ്ലഷ് പ്രവർത്തിക്കുന്നില്ല. പറമ്പിൽ തേങ്ങകളും ഓലയുമൊക്കെ വീണുകിടക്കുന്നു എന്നതൊക്കെ ആരെങ്കിലും അതിഥികൾ വന്ന് ചൂണ്ടിക്കാണിക്കുമ്പോളായിരിക്കും നാം ശ്രദ്ധിക്കുക.‘ എന്നുവെച്ച് നമ്മൾ ദേശം വിട്ട് മറുദേശങ്ങളിലേക്കുള്ള യാത്രകൾ മുടക്കരുതെന്നും കക്കട്ടിൽ പറയുന്നു. ഇതൊക്കെ പ്രകൃതി നിയമമായിട്ട് കൂട്ടിയാൽ മതിയെന്ന് പറയുന്ന ഗ്രന്ഥകാരനോട് ഒരു വരികൂടെ ഞാൻ ചേർക്കുന്നു. വീടിനു ചുറ്റുമുള്ള കാഴ്ച്ചകൾ നമുക്ക് വയസ്സാംകാലത്ത് കാണാമല്ലോ? ചോരത്തിളപ്പുള്ള ചെറുപ്പകാലത്ത് ദൂരെയുള്ള യാത്രകൾ തന്നെ തിരഞ്ഞെടുക്കുക.

‘രാത്രിവണ്ടിയിലെ യാത്രക്കാരി’ എന്ന അദ്ധ്യായത്തിൽ പരാമർശിക്കുന്ന, തീവണ്ടിയിൽ വെച്ച് പരിചയപ്പെടുന്ന പെൺകുട്ടി കക്കട്ടിലിന് ഇന്നും ഒരു സമസ്യയാണ്. എഴുത്തുകാരെയൊക്കെ ഫോട്ടോകൾ വഴി തിരിച്ചറിയാൻ സാദ്ധ്യതയില്ലായിരുന്ന ഒരു കാലത്ത് പരിചയപ്പെടുന്ന ഈ പെൺകുട്ടി അൿബറിനെ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കഥകളെപ്പറ്റിയുള്ള അഭിപ്രായം തുറന്ന് പറയുന്നു. സ്വയം പരിചയപ്പെടുത്തുമ്പോൾ അവൾ പറയുന്ന നിർദ്ദോഷകരമായ ഒരു കള്ളം പിടിക്കാൻ എഴുത്തുകാരന് പറ്റുന്നില്ല. നല്ല വായനാശീലമുള്ള അവളാരാണെന്ന്, പിന്നിടുള്ള തന്റെ രചനകളിലൂടെ അറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെയും പാഴാകുമ്പോൾ നിരാശനാകുന്നത് വായനക്കാരൻ കൂടെയാണ്.

‘തൊട്ടടുത്ത സീറ്റിലെ അപരിചിതൻ‘ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത് പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുണ്ടായ അനുഭവമാണ്. തീവണ്ടിയിൽ നിന്ന് ഉടലെടുക്കുന്ന ആൺ-പെൺ ബന്ധത്തിന്റെ ആ കഥ ഒറ്റവായനയിൽ അവിശ്വസനീയമായിത്തോന്നാം. ശാരീരികമായ ഒരു ആവശ്യം മാത്രമായി ലൈംഗിക ബന്ധത്തെ കണക്കാക്കി, പ്രാവർത്തികമാക്കി, കുറ്റബോധമേതുമില്ലാതെ പൊടിയും തട്ടി പോകുന്നത് ചെറുപ്പക്കാരനല്ല; മറിച്ച് പെൺകുട്ടിയാണ്. ഇതിനെ ആസ്പദമാക്കിയാണ് അദ്ദേഹം ‘പടിഞ്ഞാറോട്ടുള്ള തീവണ്ടി‘ എന്ന കഥ കലാകൌമുദിയിൽ എഴുതിയത്. വണ്ടി മുമ്പത്തേക്കാൾ വേഗത്തിൽ പടിഞ്ഞാറോട്ട് ഓടിക്കൊണ്ടിരിക്കുകയാണെന്ന്, തീവണ്ടിയിൽ നേരിട്ട് കണ്ടിട്ടുള്ള രംഗങ്ങളിലൂടെ അദ്ദേഹം അടിവരയിടുമ്പോൾ, മറിച്ച് പറയാൻ വായനക്കാരനുമാകില്ല.

കൈക്കൂലി കൊടുക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള ലേഖകന് ഒരു തീവണ്ടിയാത്രയിൽ ഒരിക്കലെങ്കിലും അതിന് വഴങ്ങേണ്ടി വന്നപ്പോൾ, മറുവശത്ത് കൈക്കൂലി വാങ്ങിയ ടി.ടി.ഇ. യ്ക്കും കൈക്കൂലി വാങ്ങിക്കുന്നത് ആദ്യത്തെ അനുഭവമായി മാറുന്നത് രസകരമായ വായനയ്ക്കിട നൽകുന്നു. 

യാത്രകൾക്കിടയിൽ പരിചയപ്പെടുന്ന പ്രമുഖരെ എന്നപോലെ വല്ലാതെ അടുപ്പത്തിലാകുന്ന ലത്തീഫിനെപ്പോലുള്ള നന്മയുള്ള സാധാരണക്കാരേയും ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട് പുസ്തകത്തിൽ. അന്നത്തേക്ക് മാത്രമുള്ള സൌഹൃദം, കുറേക്കാലം കൊണ്ടുനടന്ന് പിന്നെ കൊഴിഞ്ഞുപോകുന്ന സൌഹൃദങ്ങൾ, ചിരകാല സൌഹൃദങ്ങൾ എന്നിങ്ങനെ പല വിഭാഗത്തിലുള്ള സൌഹൃദങ്ങൾ, ഏതൊരാൾക്കും യാത്രകൾക്കിടയിൽ ഉരുത്തിരിയാനിടയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.

കുഞ്ഞിക്ക എന്ന് ലേഖകൻ വിളിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൂടെ യാത്ര ചെയ്ത് ഒരിക്കൽ വെട്ടിലായതും, പിന്നീട് അദ്ദേഹവുമായുള്ള യാത്രകളിൽ സ്വയരക്ഷയ്ക്കായി മുൻ‌കരുതൽ എടുത്തതുമായ വിവരണങ്ങൾ നർമ്മത്തിൽ ചാലിച്ചതാണ്. എം.മുകുന്ദൻ, ലോഹിതദാസ്, മുരളി, മമ്മൂട്ടി, കൈതപ്രം, കുഞ്ഞുണ്ണിമാഷ്, എം.ടി, എം.പി.നാരായണപ്പിള്ള, സക്കറിയ, ഡോ:എം.കെ.പി. നായർ, ജി.കാർത്തികേയൻ, വിനയചന്ദ്രൻ, സത്യൻ അന്തിക്കാട്, എസ്.ഭാസുരചന്ദ്രൻ, പ്രൊഫ:കെ.പി.ശങ്കരൻ, ലത്തീഫ് എന്നിങ്ങനെ സുപരിചിതരും അല്ലാത്തതുമായ ഒട്ടനവധിപേർ കക്കട്ടിലിന്റെ യാത്രയ്ക്കിടയിൽ, രസകരവും തെല്ല് നോവുന്ന അനുഭവമായുമൊക്കെ വായനക്കാരിലേക്കെത്തുന്നു.

‘ക്ഷമിക്കണം ബോധപൂർവ്വമല്ല’ എന്ന ലേഖനം ഒരു ഉപദേശം കൂടെയാണ്. മന്ത്രിമാർ, ഉന്നതാധികാരികൾ, സിനിമാതാരങ്ങൾ എന്നിവരെല്ലാം പങ്കെടുക്കുന്ന ചടങ്ങിലേക്കായി ദീർഘയാത്രയൊക്കെ നടത്തി എഴുത്തുകാരൻ പോകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആ ഉപദേശം. ഇപ്പറഞ്ഞവരൊക്കെ എഴുത്തുകാരന് വലിയ സ്ഥാനം നൽകുമെങ്കിലും അവരുടെ അണികളോ ആരാധകരോ അത് തരണമെന്നില്ല എന്ന അഭിപ്രായം ശരിയാകാനേ തരമുള്ളൂ. ‘കാണാം ബൈ’ എന്ന അവസാന അദ്ധ്യായത്തിൽ, യാത്രകൾക്കിടയിൽ പുകവലി കാരണം ഉണ്ടായിട്ടുള്ള ഗുലുമാലുകളെപ്പറ്റിയാണ് വിവരിക്കുന്നത്. പലപ്പോഴും, അക്ഷരസ്നേഹികൾ ചിലർ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട അനുഭവങ്ങൾ.

മഹത്തായ ഒരു അനുഭവം ഉണ്ടാകാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട് ഒരു യാത്രയും നടത്താനാവില്ല. ജീവിതമെന്ന മഹായാത്രയിൽ അനുഭവങ്ങൾ അങ്ങനെ കടന്നുവരും, ഒട്ടും വിചാരിച്ചിരിക്കാതെയെന്ന് ലേഖകൻ. അതെ അത്തരം യാത്രാനുഭവങ്ങൾക്ക് തന്നെയാണ് മാധുര്യവും.


വാൽക്കഷണം:‌- യാത്രകൾക്കിടയിൽ, ഞാൻ പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള സെലിബ്രിറ്റികളോ പ്രമുഖ വ്യക്തികളോ ആരൊക്കെയാണ് ? ആലോചിച്ച് നോക്കിയപ്പോൾ ഒരു മുഖം മാത്രമാണ് മുന്നിൽ തെളിഞ്ഞത്. അന്തരിച്ചുപോയ സിനിമാനടൻ ജോസ് പല്ലിശ്ശേരി. തീവണ്ടിയുടെ വാതിൽക്കൽ നിന്നിരുന്ന അദ്ദേഹത്തെ എനിക്ക് പെട്ടെന്ന് മനസ്സിലായി. അന്നദ്ദേഹം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. പോയി സംസാരിക്കാൻ തീരുമാനിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിലക്കി. “വേണ്ടടാ, ഞാനെങ്ങും കണ്ടിട്ടില്ല അങ്ങനൊരു നടനെ. പോയി മുട്ടി വെറുതെ ചമ്മാൻ നിൽക്കണ്ട.”

Tuesday 19 July 2011

രാജ്യസുരക്ഷ വിസ്മരിക്കുന്നവർ



രൊക്കെയാണ് രാജ്യസുരക്ഷ വിസ്മരിക്കുന്നത് ? സ്വന്തം അനുഭവത്തിൽ നിന്നുണ്ടായ ഒരു ചെറിയ ആശങ്ക പങ്കുവെക്കുന്നു. ലേഖനം വായിക്കണമെങ്കിൽ ഈ ലിങ്ക് വഴി ഗൾഫ് മലയാളിയിലേക്ക് പോകേണ്ടി വരും. അഭിപ്രായങ്ങൾ അവിടേയും ഇവിടേയും പറയാം.

Wednesday 13 July 2011

അട്ടകളെ എങ്ങനെ നേരിടാം ?

കാട്ടിലും മേട്ടിലുമൊക്കെ കയറിയിറങ്ങുമ്പോൾ അട്ട കടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് ; പ്രത്യേകിച്ചും മഴക്കാലത്ത്. അട്ട ശല്യം എങ്ങനെ നേരിടാം, അട്ട കടിച്ചാൽത്തന്നെ അതിനെ എങ്ങനെ ഒഴിവാക്കാം എന്നൊക്കെ മനസ്സിലാക്കാനായി കുറച്ചുനാൾ മുൻപ് ഗൂഗിൾ Buzz ൽ ഒരു ചർച്ച നടത്തിയപ്പോൾ പലരിൽ നിന്നുമായി കിട്ടിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഡിറ്റ് ചെയ്ത് ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇവിടെ പകർത്തിയെഴുതുന്നു. ഈ ചർച്ച തുടങ്ങാൻ ഇടയാക്കിയ പത്രവാർത്തയും താഴെ കൊടുക്കുന്നു.

അട്ട കാലിൽ കടിച്ച് ചോര കുടിച്ച് വീർത്ത നിലയിൽ

അട്ട വിട്ട് പോയതിനുശേഷം രക്തം വാർന്നൊഴുകുന്നു.
ചർച്ച ആരംഭിക്കുന്നു.

നിരക്ഷരൻ :- അട്ട ശല്യം ഉള്ളിടങ്ങളില്‍ ഉപയോഗിക്കുന്ന ലീച്ച് സോക്സിനെപ്പറ്റി കേട്ടിട്ടുണ്ട്. ചില വിദേശരാജ്യങ്ങളില്‍ കുറേയൊക്കെ അന്വേഷിച്ചിട്ടുണ്ടെങ്കിലും മരുന്നിന് പോലും കാണാന്‍ കിട്ടിയിട്ടില്ല. മുകളിലുള്ള പത്രവാര്‍ത്ത പ്രകാരം മുട്ടോളം നീളമുള്ള കോട്ടണ്‍ സോക്സ് ഇട്ട് ഡേറ്റോളും പുരട്ടി പോയാല്‍ അട്ട കടിക്കില്ലത്രേ ! ഡെറ്റോളിന്റെ മണം കാരണം അട്ട വന്നില്ലെന്ന് വരാം. പക്ഷെ നല്ല കട്ടിയുള്ള കോട്ടണ്‍ സോക്സിന്റെ മുകളില്‍ക്കൂടെ പോലും അട്ട കടിച്ച അനുഭവം ഉണ്ട്. അട്ട കടി ഏറ്റിട്ടുള്ള ഹതഭാഗ്യരുടേയും, ലീച്ച് സോക്സ് ഉപയോഗിച്ചിട്ടുള്ളവരുടേയും അനുഭവങ്ങള്‍ എന്തൊക്കെയാണാവോ ?

ഇന്ദ്രന്‍ :- അട്ടക്ക് ഏറ്റവും നല്ല മരുന്ന്, എന്റെ അനുഭവത്തിൽ പുകയില അല്ലെങ്കില്‍ മൂക്കിപ്പൊടി വെള്ളത്തില്‍ കലക്കി കാലിലും കയ്യിലും പുരട്ടുന്നതാണ്. ഇത്തിരി കട്ടിയായി തന്നെ കുഴച്ചെടുക്കണം. പിന്നെ കുറേ നടക്കുമ്പോള്‍ പുല്ലിലൊക്കെ ഉള്ള വെള്ളം തട്ടി ഇതും പോകും. പിന്നെയുള്ള മാര്‍ഗ്ഗം ഇടക്കിടെ ശരീരം മൊത്തം ഒന്നു പരിശോധിക്കുന്നതാണ്. അധവാ അട്ട കടിച്ചിട്ടുണ്ടെങ്കില്‍ തന്നെ ഒരു കാരണവശാലും അതിനെ പറിച്ചെടുക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ ആ മുറിവ് പഴുക്കാനുള്ള സാദ്ധ്യത ഉണ്ട്. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് അട്ടയുടെ അടുത്ത് കാണിച്ചാല്‍ മതി. അല്ലെങ്കില്‍ ശകലം ഉപ്പ് അതിന്റെ പുറത്ത് ഇട്ടു കൊടുത്താലും മതി. കടി വിട്ടോളും. പക്ഷെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക് ഈ പുകയില വെള്ളം ഒക്കെ തേച്ചോണ്ട് പോകാന്‍ ബുദ്ധിമുട്ടായിരിക്കും. പരമാവധി തെളിഞ്ഞ സ്ഥലത്തു കൂടെ തന്നെ നടക്കാന്‍ ശ്രമിക്കുക. പുല്ലില്‍ ഇറങ്ങാതിരിക്കാന്‍ നോക്കണം. പിന്നെ ഇടക്കിടെ കാലിന്റെ വിരലിന്റെ ഇട ഭാഗങ്ങള്‍ പോലെ ഉള്ള സ്ഥലങ്ങൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

ഛരത് :- ഇന്ദ്രേട്ടാ തീ കാണിച്ച് അട്ടയെ ഇളക്കി എടുക്കുമ്പോളും അവിടെ മുറിവ് കാണില്ലേ? അത് പഴുക്കില്ലേ?

ഇന്ദ്രൻ :- അതല്ല ഛരത് പ്രശ്നം. പറിച്ചെടുക്കുമ്പോള്‍ അതിന്റെ പല്ല് ആ മുറിവില്‍ ഒടിഞ്ഞിരിക്കും. അതുകൊണ്ടാണ് പഴുക്കുക. താനെ കടി വിട്ടാല്‍ ആ പ്രശ്നം ഇല്ലല്ലോ.

ഫൈസൽ :- കോട്ടൺ സോക്സ് കടുത്ത ഉപ്പ് വെള്ളത്തില്‍ മുക്കി ഉണക്കുക. അത് ഒന്നിന് മുകളില്‍ ഒന്നായി രണ്ടെണ്ണം ഇടുക. പാന്റ് സോക്ക്സിനു അകത്താക്കി കെട്ടുകയും വേണം. അട്ടയെ കുറെയൊക്കെ തടയാം.

നിരക്ഷരൻ :- ഇന്ദ്രന്‍ പറഞ്ഞ പോയന്റുകള്‍ കറക്‍റ്റാണ്. അട്ടയെ പറിച്ചെടുക്കരുത്. പക്ഷെ ചെറിയ അട്ടകളുടെ കാര്യത്തില്‍ തീപ്പെട്ടി സംഭവം ഏല്‍ക്കില്ല. അതൊരു ചിന്ന പോയന്റിലല്ലേ പിടിച്ചിരിക്കുന്നത്. ബാക്കി ഭാഗം ഇളക്കിക്കളിക്കും, നമ്മുടെ ശരീരം പൊള്ളുകയും ചെയ്യും. ഫൈസല്‍ പറഞ്ഞ സംഭവവും ഫലപ്രദമാണ്. എനിക്കറിയേണ്ടത് ഉപ്പുവെള്ളത്തില്‍ മുക്കി ഉണക്കിയ സോക്സിന്റെ ഇടയിലൂടെ അട്ട കയറാന്‍ സാദ്ധ്യത തീരെ ഇല്ലേ എന്നാണ്. ലീച്ച് സോക്സിനെപ്പറ്റി വല്ല ഐഡിയയും ഉണ്ടോ ? ഡെറ്റോള്‍ എത്രത്തോളം ഗുണം ചെയ്യും ? ഞാന്‍ ചെയ്യാറുള്ളത്...പുകലയ്ക്ക് പകരം പാക്കറ്റ് ഹാന്‍സ് കര്‍ച്ചീഫില്‍ കിഴികെട്ടി കൈയ്യില്‍ കരുതിയിട്ടുണ്ടാകും. ഇടയ്ക്കിടയ്ക്ക് ശരീരം പരിശോധിക്കും. അട്ട കടിച്ചിട്ടുണ്ടെങ്കില്‍ ഹാൻസ് അട്ടയുടെ മേല്‍ മുട്ടിട്ട് കൊടുത്താല്‍ അട്ട കടിവിടും. പുകയില ആണെങ്കില്‍ കുറച്ച് നേരം അട്ടയുടെ മേല്‍ വെച്ചുകൊടുത്താലേ പിടിവിടൂ.

മനോരാജ് :‌- അട്ട കടിച്ച ഭാഗത്ത് ചുണ്ണാമ്പ്, ഉപ്പ്, കാച്ചിലിന്റെ ഇല പിഴിഞ്ഞ നീര്‍, മഷി എന്നിവ ഒഴിക്കുകയോ അല്ലെങ്കില്‍ തീപ്പെട്ടിക്കൊള്ളി ഉരച്ച് കാട്ടുകയോ ചെയ്താല്‍ അട്ട വിട്ട് പോകും. അട്ടയെ പറിച്ചെടുത്താല്‍ മാംസം കൂടെ പോരും.

ഇന്ദ്രൻ :- അട്ട കടി വിട്ടു കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ചോര മുറിവിലൂടെ വന്നുകൊണ്ടേ ഇരിക്കും. അതു അട്ടയുടെ വായിലുള്ള ആന്റി ക്ലോട്ടിംഗ് എന്‍സൈമിന്റെ ഫലം ആണ്. സൈഡ് എഫക്റ്റ് ഉണ്ടോ എന്നറീല്ല. പക്ഷെ സാധാരണ ഇതു പെട്ടെന്ന് നിര്‍ത്താന്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ ഒരു കടലാസു കഷണം മുറിവില്‍ ഒട്ടിച്ചു വക്കുന്നതാണ്. ലീച്ച് സോക്സ് ഒരു പുതിയ കണ്ടുപിടുത്തമല്ലേ ? ഞാന്‍ നാട്ടില്‍ പോയിട്ട് ഒരു വര്‍ഷം ആകാറായി. അതു കൊണ്ട് അതിനെ പറ്റി വലിയ പിടി ഇല്ല :) പക്ഷെ എന്റെ അനുഭവത്തില്‍ ഈ തുണി കൊണ്ടുള്ള എന്തു പരിപാടിയും അത്ര എഫക്റ്റീവ് ആയി തോന്നിയിട്ടില്ല. ചിലപ്പോള്‍ ഇതൊരു വിജയം ആയിരിക്കും.

ദിലീപ് നായർ (മത്താപ്പ്) :- ഈ സോക്സിന്റെ കാര്യം അറിയില്ല. പക്ഷെ, ഇത് ട്രക്കിംഗ് പോലുള്ള പരിപാടികള്‍ക്ക് ഉപയോഗപ്രദം അല്ല. ഞങ്ങള്‍ ചെയ്യാറുണ്ടായിരുന്നത് ഒരു ചെറിയ കിഴി മഞ്ഞള്‍പ്പൊടി നനച്ചു എടുക്കുകയായിരുന്നു. അട്ട കടിച്ചാല്‍ ഇത് വെച്ചാല്‍ കടി വിട്ടു പൊക്കോളും. ചോര നിൽക്കാന്‍ കടലാസ് ഒട്ടിച്ചു വെക്കുമായിരുന്നു. അല്ലെങ്കില്‍ ഉള്ളി കയ്യില്‍ കരുതിയിരിക്കും കാട്ടില്‍ നടക്കുമ്പോള്‍, പ്രത്യേകിച്ച് മഴയത്ത്, പാന്റും സോക്സും ഒക്കെ ഇടലും, കടലാസ് വെക്കലും ഒന്നും പലപ്പോഴും നടക്കില്ല. അട്ട വിട്ടുപോവാന്‍ മണ്ണെണ്ണ ഉപയോഗിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചെയ്തു നോക്കിയിട്ടില്ല, സിഗരറ്റ് ലൈറ്റർ കത്തിച്ച് ചെറുതായി ഒന്ന് കാണിച്ചാല്‍ അട്ട വിട്ടു പോകും. തീപ്പെട്ടിക്കൊള്ളി പക്ഷെ പലപ്പോഴും തൊലി പൊള്ളിക്കും.

ബിജോ ജോസ് :- ഞങ്ങള്‍ ചെയ്തിരുന്നത് കുറച്ചു ഉപ്പ് ഒരു കിഴി കെട്ടി കൂടെ കൊണ്ട് നടക്കുക എന്നതായിരുന്നു. കിഴിയുടെ അടിഭാഗം ചെറുതായി ഒന്ന് നനക്കുകയും ചെയ്യും. അട്ട കടിച്ചാല്‍ ആ ഈ കിഴി അട്ടയുടെ മേലെ വെക്കുകയും ഉടനടി അട്ട ചാടി പോവുകയും ചെയ്യും. അട്ട രക്ഷപ്പെട്ടില്ലെങ്കില്‍ അട്ടയുടെ ശരീരം ഉപ്പുമായി പ്രവര്‍ത്തിച്ച് ഉരുകാന്‍ തുടങ്ങും. മുട്ടൊപ്പം നില്‍ക്കുന്ന ഹണ്ടിങ്ങ് ഷൂ ഒരു പരുതി വരെ അട്ടയെ പ്രതിരോധിക്കും. ഏറ്റവും പ്രധാനം നാം ഇടയ്ക്കിടയ്ക്ക് നമ്മുടെ ശരീരം പരിശോധിച്ച് അട്ട ഇല്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ്.

എഴുത്തച്ചൻ :- ഖാദി തുണി കൊണ്ടുള്ള സോക്ക്സ് ധരിച്ചാല്‍ അട്ട കടിക്കില്ല എന്ന് കേട്ടിടുണ്ട്. വനം വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ പറഞ്ഞതാണ്. അനുഭവം ഇല്ല. ഞങ്ങള്‍ ഉപ്പ് ആണ് ഉപയോഗികാറ്.

സനൽകുമാർ ശശിധരൻ :‌- പുകയിലപ്പൊടി (മൂക്കിപ്പൊടി) വേപ്പെണ്ണയിൽ കുഴച്ചു കാലിൽ പുരട്ടിയാൽ അട്ട ഏഴയലത്ത് വരില്ല :) അനുഭവ സാക്ഷ്യമാ.

മനീഷ് എസ് :- അഗസ്ത്യാര്‍കൂടത്ത് പോകുമ്പോള്‍ അട്ട ശല്യം ഉള്ള സമയത്ത് ഞങ്ങള്‍ വേപ്പെണ്ണ പുരട്ടി നടന്നിട്ടുണ്ട്. ചെരുപ്പ് ഇട്ടു നടക്കുമ്പോള്‍ ബുദ്ധിമുട്ടാണെങ്കിലും അട്ട ശല്യത്തെ വലിയൊരു പരിധി വരെ ഒഴിവാക്കാന്‍ പറ്റി. പുകയിലയും മൂക്കുപോടിയും എന്തിനു ശംഭുവും ഉപ്പും പോലും അട്ടയെ തടയാന്‍ ബെസ്റ്റാണ്.  

ദീപക്ക് ശങ്കരനാരായണൻ :‌- അട്ട പിടിവിടാനുള്ള എളുപ്പവഴി യൂക്കാലിപ്റ്റസ് ഓയിലാണ്. ഏതെങ്കിലും തുള്ളിമരുന്നിന്റെ കുപ്പിയില്‍ കരുതിയാല്‍ മതി. ഒരു തുള്ളി കടിച്ച സ്ഥലത്ത് ഇറ്റിച്ചാല്‍ അട്ട വിടും. സോക്സില്‍ യൂക്കാലി ഓയില്‍ പുരട്ടിയാല്‍ അട്ട അത്ര എളുപ്പം കേറില്ല. ബൂട്ട് അറ്റാച്മെന്റ് വാങ്ങി അതിന്റെ മുകള്‍ഭാഗത്ത് ഒന്നോ രണ്ടോ ഇഞ്ച് വീതിയില്‍ യൂക്കാലിത്തൈലം പുരട്ടിയാല്‍ പുല്ലില്‍നിന്നുള്ള അട്ട തീരെ വരില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അനുഭവമില്ല.

അതുല്യ ശർമ്മ :- നാഷണൽ ജ്യോഗ്രഫിയിൽ കാണിച്ചത്, മുഴംങ്കാലില്‍ ഒരു രണ്ടിഞ്ചിനു സെല്ലോ ടേപ്പ് ചുറ്റിയട്ടാണ് അട്ടയുള്ള കാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പായിട്ട് കാട്ടിയത്. അധികം ടൈറ്റാക്കാതെ, വീതിയുള്ള സെല്ലോ ടേപ്പ് ചുറ്റിയിരുന്നു. അട്ട ചാടി എന്തായാലും കാലില്‍ കേറില്ലല്ലോ. വളരെ ലോജിയ്ക്കലായിട്ട് തോന്നി. പാന്റ് ഇട്ടിരുന്നതിന്റെ മുകളില്‍ പാന്റ് കൂട്ടി പിടിച്ചാണ് ടേപ്പ് ചുറ്റിയിരുന്നത്.

ആഷ്‌ലി :- എന്റെ അനുഭവത്തില്‍ വരെ ഉള്ള ഗം ബൂട്ട് ഇട്ട്, കാലില്‍ പുകയില പുരട്ടിയിട്ട് വരെ, അതില്‍ വരെ അട്ട കേറിയിട്ടുണ്ട്.

കുര്യൻ :-അട്ട കടിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അട്ട കുടിക്കുന്നത് അശുദ്ധരക്തമാണെന്നാണ് അറിവ്.

നിരക്ഷരൻ :- അട്ട കുടിക്കുന്നത് അശുദ്ധ രക്തമാണെന്നൊന്നെ ഞാനും കേട്ടിട്ടുണ്ട്. പ്രമേഹരോഗികളെ ചികിത്സിക്കാനായി അട്ടയെക്കൊണ്ട് കടിപ്പിക്കുന്ന ചില തെറാപ്പികൾ ഉണ്ടെന്നും കേൾക്കുന്നുണ്ട്.

നട്ടപ്രാന്തൻ :- എന്റെ കുട്ടിക്കാലത്ത്, എന്റെ പൂതംക്കോടന്‍ ആയിച്ചാത്ത, കാലിലെ ചീത്ത ചോര നീക്കാനാണെന്നും പറഞ്ഞ് അവിടെ അട്ടയെ കടിപ്പിക്കാറുള്ളത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ അട്ട രക്തം കുടിച്ച് ചീര്‍ക്കുമ്പോള്‍ ഇത്തിരി പുകയില അവിടെ വയ്ക്കും ആ കടിച്ച സ്ഥലത്ത്. പെട്ടെന്ന് തന്നെ അട്ട കടി വിടും. ഈ വിദ്യയൊന്ന് വികസിപ്പിച്ചാല്‍ അത് ഭംഗിയായി പ്രവര്‍ത്തിക്കില്ലേ ? ഈ പുകയില കഷായത്തില്‍ തുണിയോ മറ്റോ മുക്കി കാലില്‍ കെട്ടിയാല്‍ അട്ടയുടെ ശല്യം ഒഴിവാക്കാന്‍ കഴിയില്ലേ ?

എസ്.കുമാർ :- അട്ടയെ ജൈവപരമായി നേരിടുവാന്‍ ഉപ്പ്, ബാര്‍ സോപ്പ് ഇതൊക്കെ നല്ലതാണ്. ആദിവാസികള്‍ക്ക് ചില പച്ചില കൂട്ടിതിരുമ്മിയ പച്ചമരുന്നുകളും ഉണ്ട്.
 
ഹരീഷ് :‌- അട്ട കടിച്ചാല്‍ നിസ്സാരം ചോര പോകുമെന്നല്ലാതെ ആര്‍ക്കും ഒരു ചുക്കും സംഭവിക്കില്ലെന്നു മാത്രമല്ല അട്ട ഇന്ജക്റ്റ് ചെയ്യുന്ന ആന്റി കൊയാഗുലിന്‍ ശരീരത്തിന് നല്ലതാണെന്ന് കേട്ടിട്ടും ഉണ്ട്. കടലാസ് വെച്ചാല്‍ തീരാവുന്ന ബ്ലീഡിംഗ് മാത്രമേ ഉണ്ടാവൂ. അട്ടയെ പറിച്ചെടുത്താല്‍ മാസം പോകുമെന്ന് പറയുന്നത് അനുഭവത്തില്‍ ഇല്ല. അട്ടയെ നശിപ്പിക്കാനായി ഉപ്പും പുകയിലയും ഹാന്‍സും സ്പ്രേയും മറ്റു രാസവസ്തുക്കളും കാട്ടില്‍ കൊണ്ടു പോകുന്ന പരിപാടി കാടിന് ഗുണം ചെയ്യില്ല. അതിനാല്‍ ഉപ്പുമുക്കിയ സോക്സ്‌ ഇടുന്നതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. അട്ടമരം ഉണ്ട് ; അത്യാവശ്യമാണെങ്കില്‍ അതിന്റെ തൊലി ചെത്തി ഉരച്ചു കൊടുത്താല്‍ അട്ട അടുത്തുപോലും വരില്ല. ജൈവ പ്രശ്നത്തിന് ജൈവ പരിഹാരം.

നിരക്ഷരൻ :- അട്ടമരം എവിടെയുണ്ട് ? ഞാനാദ്യമായാണ് കേൽക്കുന്നത് തന്നെ.

ഹരീഷ് :-  ഞാനും കണ്ടത് ഈയടുത്താ, കഴിഞ്ഞ മാസം നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തേക്ക് യാത്ര പോയപ്പോള്‍ ആണ് അട്ടകടിയുടെ പാരമ്യം കണ്ടത്. ബെഡ് പോലെ അട്ടകള്‍, ഞാന്‍ ചെരുപ്പ് മാത്രം ധരിച്ചിരുന്നുള്ളൂ. അപ്പോള്‍ വാച്ചര്‍ മണിയണ്ണന്‍ ആണ് ഈ തൊലി ചെത്തി തന്നത്. അവിടെ നിന്ന മരത്തിന്റെ തൊലി അല്‍പ്പം ചെത്തി തന്നു; കാലില്‍ പുരട്ടാന്‍ പറഞ്ഞു. ചെരിപ്പിലും. പിന്നെ വരുന്ന അട്ടയൊക്കെ പിടിവിട്ടു ജീവനും കൊണ്ടു ഓടുന്നത് കണ്ടു. മരത്തിന്റെ യഥാര്‍ത്ഥ പേര് അന്വേഷിച്ച് പറയാം.

സനൽ കുമാർ ശശിധരൻ :- പുകയിലപ്പൊടി (മൂക്കിപ്പൊടി) വേപ്പെണ്ണയിൽ കുഴച്ചു കാലിൽ പുരട്ടിയാൽ അട്ട ഏഴയലത്ത് വരില്ല :) അനുഭവ സാക്ഷ്യമാ. 

മുഹമ്മദ് ഷാൻ :- കാട്ടില്‍ പുഴു കൊല്ലി എന്ന മരം ഉണ്ട് അതിന്‍റെ തോല്‍ കല്ലില്‍ ചതച്ച് നീര് കാലില്‍ തേച്ചാല്‍ ഒരട്ടയും അടുത്ത് വരില്ല. ആദിവാസികള്‍ക്ക് അറിയാം. ഏറ്റവും ഫലപ്രദമായി തോന്നിയിട്ടുള്ളത് ഇതാണ്. അട്ട കടിക്കില്ല എന്നത് നേരനുഭവം. പുകയില മറ്റൊരു മാര്‍ഗ്ഗം. ഉപ്പ് കയ്യില്‍ പിടിച്ചാലും മതി ഉപ്പ് തൊട്ടാല്‍ ഉടനെ അട്ട ചാവും. 

സലീൽ എം.ഇ. :- ലീച്ച് സോക്സ്‌ അല്പം മിനക്കെട്ടാല്‍ നമുക്ക് തയിക്കാം. ഇഴയടുപ്പമുള്ള ടെറി കോട്ടന്‍ തുണി (പഴയ പാന്റിന് കത്രിക വെച്ചാലും മതി) വെട്ടി ഏകദേശം മുട്ടിനു താഴെ നില്‍ക്കുന്ന അളവില്‍ ലൂസ്സായി ഇഴ അടുപ്പിച്ച് തൈക്കുക. മുകളറ്റം ഷൂ ലേസ് കൊരുത്തെടുക്കത്തക്ക വിധത്തില്‍ മടക്കി അടിക്കുക. സോക്സ്‌ ധരിച്ച ശേഷം പാന്റിന്റെ മുട്ടുവരെയുള്ള ഭാഗം സോക്സിനത്തിറക്കുക. ലേസ് മുട്ടിന് താഴെ വച്ചു വലിച്ചു കെട്ടുക. സൌകര്യമുള്ള ഷൂസും ധരിച്ചു വിട്ടോ....... ഓരോ പത്ത് പതിനച്ചു മിനിട്ടിലും കയറിവരുന്ന കൊമ്പന്മാരെ വെറുതെ വിരല്‍ കൊണ്ടു തട്ടിത്തെറിപ്പിക്കുക. ഒറ്റ കടിയും കാലില്‍ കിട്ടില്ല. 1986 ജൂണില്‍ അതിരുമലയില്‍ പത്ത് ദിവസത്തോളം ഇത് നന്നായി ഉപയോഗിച്ചു. പേറ്റന്റ് ഡോക്ടര്‍ സതീഷ്‌ ചന്ദ്രന്. 

ചർച്ച ഇവിടെ അവസാനിക്കുന്നു. അട്ടയെ നേരിടാൻ ഇനിയും കണ്ടെന്നിരിക്കും മാർഗ്ഗങ്ങൾ. മുകളിൽ‌പ്പറഞ്ഞ കാര്യങ്ങൾക്കൊക്കെ അപ്പുറം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അട്ടയെ നശിപ്പിക്കാനായി ഉപ്പും പുകയിലയും ഹാന്‍സും സ്പ്രേയും മണ്ണെണ്ണയും മറ്റ് രാസവസ്തുക്കളും കാട്ടില്‍ കൊണ്ടു പോകുന്ന പരിപാടി കാടിന് ഗുണം ചെയ്യില്ല. സലീൽ പറഞ്ഞതുപോലെ സ്വന്തമായി ലീച്ച് സോൿസ് ഉണ്ടാക്കി ധരിക്കാൻ പറ്റിയാൽ അതുതന്നെ ഏറ്റവും നല്ലത്. അതല്ലെങ്കിൽ പിന്നെ കാടിന്റെ നിലനിൽ‌പ്പിന് കാര്യമായ ഭീഷണി ഉയർത്താത്ത ഉപ്പ് തന്നെയാണ് ഗുണകരം. ഉപ്പാകുമ്പോൾ ലഭ്യതയുടെ കാര്യത്തിൽ മുന്നിലുമാണ്.